Friday, 10 March 2017

ചങ്കാണ് പ്രാഞ്ചി

പോര്‍സ്യുങ്കളായില്‍ നിന്ന് ബസെടുത്ത് അസ്സീസിയിലേക്കുള്ള കയറ്റത്തിന്‍റെ ഒന്നാം വളവ് കേറിയപ്പോ ഞാന്‍ പറഞ്ഞു - ''നിര്‍ത്ത് എനിക്കിവിടിറങ്ങണം. നിങ്ങള് വിട്ടോ ഞാനീ കുന്നുകേറിയങ്ങ് എത്തിയേക്കാം''. സുബാസിയോ കുന്ന് വെട്ടിയൊരുക്കിയ കിടിലന്‍ റോ‍‍‍ഡുണ്ട് മുന്നോട്ട്, എന്നാല്‍ അസ്സീസി താഴ്വാരേ നടന്ന് സുബാസിയോ കുന്ന് കേറി വഴിപ്പാടുപോലുമില്ലാത്ത വഴിയേ പോവാന്‍ അപ്പോത്തോന്നിയ വട്ടാണ്. വെട്ടിയൊരുക്കിയ വഴിയേ ആയിരിക്കില്ല ഫ്രാന്‍സിസും കേറിയത്. വെട്ടാത്തവഴി പോയല്ലേ ശീലം. കാലെടുത്ത് വച്ച് രണ്ടാം മിനിറ്റില്‍ മഴ. എനിക്കറിയാമായിരുന്നു ഇന്നത് പെയ്യുമെന്ന്. മഴയില്‍ക്കുളിച്ച് നിലാവത്തുറങ്ങിയവനല്ലേ...

പിന്നീടങ്ങോട്ട് ഒരുന്മാദമായിരുന്നു. മനസിലായി ഫ്രാന്‍സിസ് കൂടിയെന്ന്. പാട്ട് പാടി, ഒറ്റക്കു ചിരിച്ച്, തട്ടിവീണ് മലകേറുന്നവനെക്കണ്ട് പൊട്ടിച്ചിരിച്ച ആട്ടിന്‍ കൂട്ടത്തിന് പോലും കളിയാക്കലിന്‍റെ സ്വരം. നനഞ്ഞ് കുതിര്‍ന്ന് ചെളിപിടിച്ച് ഞാനവിടെത്തിയപ്പോള്‍ ഫ്രാന്‍സിസിന്‍റെ കല്ലറയില്‍ അവര്‍ കുര്‍ബാന തുടങ്ങിയിരുന്നു. അകത്തേക്ക് കേറിയപ്പോ പറ്റില്ലെന്ന് പറഞ്ഞ് എന്നെത്തടഞ്ഞ് രണ്ട് സന്ന്യാസികള്‍-  മൊത്തം ചെളിയാണത്രേ..അത് വിശുദ്ധ സ്ഥലമാണെന്നും - അപ്പോ മനസിലായി അവര്‍ ഫ്രാന്‍സിസിന്‍റെ ഉടുപ്പ് മാത്രേ ഇട്ടിട്ടുള്ളൂ ഫ്രാന്‍സിസിനെ ഇട്ടിട്ടില്ലെന്ന്. പുറത്തുണങ്ങാന്‍ നിന്ന എന്നോട് ഫ്രാന്‍സിസ് പറഞ്ഞു- ''മണ്ടാ ചെളിപിടിച്ച കുറ്റത്തിന് രണ്ടുദിവസം മാര്‍പാപ്പയെ കാണാന്‍ പറ്റാഞ്ഞ് പുറത്ത് നിന്നവനാ ഞാന്‍. പക്ഷേ ഞാന്‍ കുളിക്കാന്‍ നിന്നില്ല, പന്നിക്കൂട്ടില്‍ പോയി പ്രസംഗിച്ചു.''

  പക്ഷേ ഞാന്‍ ഫ്രാന്‍സിസ് അല്ലല്ലോ. നനവ് മാറ്റി കാലു കഴുകി അകത്ത് കേറി. കാരണം എനിക്കവന്‍റെ കല്ലറ കാണണമായിരുന്നു. താഴ്വരയില്‍ നിന്ന് പൊട്ടിച്ച രണ്ട് പ്യോപ്പിപ്പൂക്കളവിടെ വയ്ക്കണായിരുന്നു. കേറിച്ചെന്നപ്പോ കണ്ട കാഴ്ച കണ്ടെനിക്ക് ചിരിപൊട്ടി. കൈയ്യില്‍ പാത്രവുമായി നാല് വഴിയേ സന്യാസികള്‍ കുര്‍ബാന മദ്ധ്യേ പിരിവിനിറങ്ങുന്നു. ഫ്രാന്‍സിസിന്‍റെ സന്ന്യാസികള്‍ തന്നെ നേരിട്ട് വരുന്നത് കണ്ട് കൊടുക്കാത്തവനും കൂടി പോക്കറ്റ് കുലുക്കി കൊടുക്കുന്നു. അവനെ വിറ്റ കാശും കൊണ്ടവര്‍ അള്‍ത്താരയിലേക്ക് തിരിച്ച് കേറുന്നതു കണ്ടപ്പോ പുറകില്‍ നിന്ന് ഞാന്‍ ചത്തു കിടക്കുന്ന ഫ്രാന്‍സിസിന്‍റെ കല്ലറ നോക്കി കൂവി. ആരും മൈന്‍ഡണില്ല. എന്നെക്കാളുമുച്ചത്തില്‍ പുറകില്‍ നിന്ന് വേറെ കൂവല്‍. നോക്കുമ്പോ ഒന്നു കൂവി അടുത്ത കൂവലിന് ശ്വാസമെടുത്ത് ഫ്രാന്‍സിസ്.

തോളത്ത് തട്ടീട്ട് ഫ്രാന്‍സിസ്- ''ഇതെവിടാര്ന്ന് മുത്തേ ഇതുവരെ?''
താടിക്ക് പിടിച്ച് വലിച്ചിട്ട് ഞാന്‍- ''എല്ലാത്തിനും അതിന്‍റേതായ ഒരു സമയോണ്ട് പ്രാഞ്ചീ..''
- ''അപ്പോ പിന്നെ പോവല്ലേ....?''
-''അരമണിക്കൂര്‍ മുന്നേ റെഡി.''
അവന്‍ സലിംകുമാര്‍ സ്റ്റൈലില്‍ ചിരിച്ചു. അവന്‍റെ വായ്ക്ക് കെട്ടിക്കിടന്ന വായൂന്‍റെ നാറ്റം .
- ''ടാ നട്ട പ്രാന്താ....''
- ''നീ പോടാ ബന്ധനസ്ഥനായ അനിരുദ്ധാ..''.
അവനീ വള്ളത്തോളിനേം ടീമിനേമൊക്കെ അറിയോന്നറിയില്ല...ന്നാലും ആ വിളി മൂപ്പര്‍ക്ക് പിടിച്ചു.
അവനെന്‍റെ പള്ളക്കൊരു കുത്ത്. ഞാനാവന്‍റെ ക‍ഷണ്ടിക്കൊരു കൊട്ട്.
അവനെന്നെ ഓടിച്ചിട്ടു...ഞാന്‍ മലമടക്കു വഴി താഴേക്കിറങ്ങി.
- ''ടാ പ്രാന്താ...''
- ''ന്താടാ പ്രാഞ്ചീ....''
- ''എനിക്ക് പാട്ട് പാടാന്‍ മുട്ടണ് ..''
- ''നീ പെടക്കെടാ മുത്തേ..''.
-  കൈവിരിച്ച് നിന്നിട്ടവന്‍- ''ഒ ..ഓ...കിളിപോയീ...
മഴവാതിലിലൂടെ..ഇടിമിന്നലിലൂടെ...
ഒ..ഓ....കിളിപോയി...''
പോയ കിളികളുമൊത്തം ഫ്രാന്‍സിസിന്‍റെ തലവട്ടം ഇരച്ചു വന്നക്കണ്ടപ്പോ ഞാന്‍ നിര്‍ത്തിച്ചു...
-  ''കിളി പണ്ടേ വീക്ക്നസാണല്ലാ... മതി ഇനി ഞാന്‍ പാടാം. ദേ പിടിച്ചോ...''
- ''കളകളമിളകുമൊരരുവിയിലലകളിലൊരു കുളിരൊരു പുളകം!
കരളിനു മലരിതളുതിരുമൊരലുഗുലമിളകിയ ചുരുളലകം.....''

ഫ്രാന്‍സിസ് പാടി..പക്ഷേ രണ്ടാമത്തെ വരി ആറ് വട്ടം തെറ്റിച്ചു..
ഞാനവനെ കളിയാക്കിയോടി...നാക്കുളുക്കി അവന്‍ പിന്നാലെ കൂടി. താഴ്വാരത്തെത്തിയപ്പോ രണ്ടുപേരും അണച്ചു.
അപ്പോ അവനൊരു സൂത്രം കാണിക്കാന്നു പറഞ്ഞിട്ട് കൈ കുത്താതെ മൂന്നും കരണം മറിഞ്ഞു.
ഞാന്‍ രണ്ടാമത്തേതിന് വീണു... അപ്പഴേക്കും അവന്‍റെ പേരിലുള്ള ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞതിന്‍റെ മണി.
പുച്ഛം സ്മൈലി മോഡില്‍ കിറി ഇടത്തോട്ട് കോടി അവന്‍ ചിരിച്ചു. ടൈറ്റാനിക്കിന്‍റെ ‍‍ഡെക്കില്‍ നിന്ന് ജാക്കിനെ വെട്ടിച്ച് റോസ് വിട്ടമാതിരി പെയ്സ്റ്റ് പോലൊരു തുപ്പല്‍ ഞാന്‍ വലത്തോട്ട് തെന്നിച്ചു.

തമ്മില്‍ത്തമ്മില്‍ നോക്കി ചിരിച്ചു. പിന്നെ തോളത്ത് കൈയിട്ട് പാട്ടുപാടി ഞങ്ങള്‍ വയലിലേക്കിറങ്ങി
- ''നീയറിഞ്ഞോ...മേലെമാനത്ത്..ആയിരം ഷാപ്പുകള്‍ തുറക്കുന്നല്ലോ.....''

അവരപ്പോ സാന്‍ഫ്രാഞ്ചെസ്കോ വൈന്‍ മേടിക്കാന്‍ ക്യൂവിലായിരുന്നു.