Wednesday, 18 December 2013

മൂന്നാമത്തെ വെള്ളിപ്പറവ


അന്നു ഞാന്‍ അപ്പച്ചന്‍റെ ഉണ്ണിക്കുട്ടനായിരുന്നു..എന്നുവച്ചാ ഇന്നത്തെപ്പോലെ തന്നെ വികൃതിക്കുട്ടന്‍. എന്തോ കുരുത്തക്കേടിന് അപ്പച്ചന്‍റെ കൈയ്യീന്ന് കീറ് വാങ്ങി കോലായിലിരുന്ന് മോങ്ങിക്കൊണ്ടിരിക്കുവായിരുന്നു. ഞാനും മഴയും പെയ്തു തോര്‍ന്ന വൈകുന്നേരം..കണ്ണിലും മണ്ണിലും വെള്ളം തളം കെട്ടിത്തന്നെ നിന്നിരുന്നു. വീടിന്‍റെ തെക്കേ ചാര്‍പ്പില്‍ നിന്ന് ഒരു മഴവില്ലങ്ങു വളഞ്ഞു ചരിഞ്ഞു വന്നതും നോക്കി ''അപ്പച്ചനോടിനി കൂട്ടില്ലെ''ന്ന് ഒറ്റിക്കിരുന്ന് ജപിച്ചോണ്ടിരിക്കുമ്പോ പിന്നിലൂടെ ചിരിച്ചോണ്ട് വന്ന് അപ്പച്ചനെന്നെ കൈയിലെടുത്തിട്ട് ഒരു കഥ പറഞ്ഞു.

മിശിഹാ അന്നും പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. എന്നത്തേയും പോലെ അന്നും മൂന്നു വെള്ളിപ്പറവകളുമായിട്ടാണ് യാത്ര. മേഘപാളികള്‍ക്കിടയിലൂടാണ് യാത്ര..പക്ഷേ അന്നു മേഘങ്ങള്‍ അല്‍പം കറുത്തിരുണ്ടതായിരുന്നു..യാത്ര കുറച്ചങ്ങു മുന്നോട്ടു നീങ്ങിയപ്പോ ഒന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. പുല്ലുകള്‍ക്കിടയില്‍ ഒരു കുഞ്ഞ് കോഴിക്കുഞ്ഞ്...ആര്‍ത്തിയോടെ അത് ആ കോഴിക്കുഞ്ഞിന്‍റെ നേരെ പാഞ്ഞടുത്തു.---അതൊരു കഴുകനായി മാറി...
മിശിഹാ വേദനയോടെ യാത്ര തുടര്‍ന്നു. കുറേ കൂടി മുന്നോട്ടു പോയപ്പോള്‍ രണ്ടാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി... അപ്പൊ കച്ചവടങ്ങളുടെയും വൃത്തികേടുകളുടെയും ഒരു ചന്ത കണ്ടു. അത് ആക്രാന്തത്തോടെ ചന്തയുടെ നേര്‍ക്ക് പറന്നിറങ്ങി.---- അതൊരു കാക്കയായി മാറി!
മിശിഹാക്കു വല്ലാത്ത സങ്കടമായി. മിശിഹാ പേടിയോടെ തന്‍റെ പ്രിയപ്പെട്ട മൂന്നാമത്തെ വെള്ളിപ്പറവയെ നോക്കി. അതപ്പോള്‍ മഴവില്ല് തിന്നോണ്ടിരിക്കുവായിരുന്നു . അതിനു മഴവില്ല് വല്യ ഇഷ്ടാ...കുഞ്ഞു കൊക്ക് കൊണ്ട് അത് മഴവില്ല് കൊത്തിത്തിന്നുന്നത് മിശിഹാ ചിരിയോടെ നോക്കിനിന്നു.
പിന്നെയും യാത്ര മുന്നോട്ടു നീങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. അപ്പോ വീടിന്‍റെ ഉമ്മറത്ത് ഈ അപ്പച്ചന്‍ ഇരിക്കുന്ന കണ്ടു. അത് നേരെ പറന്നുവന്ന് അപ്പച്ചന്‍റെ ഈ കൈത്തണ്ടയില്‍ വന്നിരുന്നു...
ഒന്നു നിര്‍ത്തിയിട്ട് അപ്പച്ചന്‍ ചോദിച്ചു ---ആരാ ആ വെള്ളിപ്പറവ? ?--- '' ആരാ''?---ഉണ്ണിക്കുട്ടന്‍ തിരിച്ചു ചോദിച്ചു.---''ഉണ്ണിക്കുട്ടന്‍.... മിശിഹായുടെ മൂന്നാമത്തെ വെള്ളിപ്പറവ!!! ''
ഈ ഉണ്ണിക്കുട്ടന്‍റെ മുഖം വിടര്‍ന്നു..അപ്പച്ചന്‍റെ കണ്ണും നിറഞ്ഞു..ഞാന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പച്ചന്‍ എന്നെയും.
അപ്പോഴേക്കും ആ മഴവില്ലിന്‍റെ ഇങ്ങേയറ്റം ചരിഞ്ഞു വന്ന് തെക്കേ പ്ലാവിന്‍റെ കടക്കല്‍കുത്തി നിന്നു ചിരിച്ചു.







വയറ്റാട്ടി

അവളുടെ പേരെന്തെന്ന് അവള്‍ പോലും മറന്നിരിക്കാം. പിന്നെയാണ് ആളുകളുടെ കാര്യം. വയറ്റാട്ടി എന്നല്ലാതെ വേറൊന്നും ഇന്നോളം ആരും വിളിച്ചു കേട്ടിട്ടില്ല. പക്ഷേ ആ വിളിയില്‍ ഒരു കുറച്ചിലോ..നാണക്കേടിന്‍റെ ലാഞ്ജനയോ ഇതുവരെ തോന്നിയിട്ടുമില്ല. കാരണം അവള്‍ക്കത് ഒരു സമുന്നത ദൗത്യമായിരുന്നു. തന്‍റെ കൈവെള്ളയിലൂടെ ഒരു പുതുജീവനെ പുറത്തെടുക്കാനാവുക അതിനോളം വലുതെന്തു വേണം? .പേരും തൊഴിലും ഒന്നായി ലയിച്ചു ചേര്‍ന്ന ജീവിതം. എത്ര ജീവിതങ്ങളെ ഇന്നോളം പുറത്തെടുത്തിരിക്കുന്നു..എന്തെന്തു തരങ്ങള്‍...എന്തോരം വെറെയ്റ്റികള്‍! കുഞ്ഞിന്‍റെ ചിരിയുടെ ഭാവമാകട്ടെ കരച്ചിലിന്‍റെ ഒച്ചയാകട്ടെ കിടപ്പിന്‍റെ ചരിവാകട്ടെ...എല്ലാ വശപ്പിശകുകളും അവള്‍ക്ക് മനസിലാകും. പക്ഷേ ഇന്നുവരെ ഈ തൊഴില്‍ മടുത്തിട്ടില്ല..ഓരോ പിറവിയും പിറക്കുന്ന കുഞ്ഞിനോളം പുതുമ തന്നെ.
കാലം പിന്നെയും പോയി .അവള്‍ പേറെടുത്തവര്‍ ജീവിച്ചുമരിച്ചിട്ടും അവള്‍ മരിച്ചില്ല...അവള്‍ക്കൊരു കുഞ്ഞു പോലും പിറന്നുമില്ല. ഒടുവില്‍ ജീവിച്ചു ജീര്‍ണ്ണിച്ചു മരിച്ചപ്പോഴോ...മരിച്ചിട്ടും ഗതികിട്ടാത്ത ആത്മാവായി അവള്‍ ഇന്നും പേറ്റുപുരകള്‍ തോറും അലഞ്ഞു നടക്കുന്നു!
എത്രപേറെടുത്തിട്ടെന്തു കാര്യം? ഒരു പിറവിപോലും നല്കാനായില്ലെങ്കില്‍ ???
നീയന്ധന് വഴികാട്ടി..കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ...വൃദ്ധന് താങ്ങ്..പക്ഷേ നീ പഠിപ്പിക്കുന്നതെന്തു കൊണ്ട് നീ പഠിക്കുന്നില്ല?

പ്രഭോ , വിഭോ , മഹാകവേ പ്രണാമം!

വായിക്കരുത്. യാഥാര്‍ത്ഥ്യബോധത്തിനെ വലിച്ചു കീറുന്ന, കാഴ്ചക്കും സദാചാര സങ്കല്പങ്ങള്‍ക്കുമപ്പുറം കണ്ണഞ്ചിപ്പിക്കുന്ന ലോകം തീര്‍ക്കുന്ന ഒരെഴുത്തും വായിക്കരുത്. വാക്കുകള്‍ക്കു രണ്ടില്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍ കാണരുത്. ഉണ്ടെന്ന് പറയരുത്. വരികള്‍ വായിക്കുക, വരികള്‍ക്കിടയിലൂടെ അരുത്. എന്നിട്ടതു മനോഹരമെന്നു പറയുക. അതിനിടിയില്‍ മൂകതയെന്നോ, തേങ്ങലെന്നോ, പൊള്ളലെന്നോ പറയരുത്. അവന്‍ സുന്ദരനാണെന്നോ ബോറനാണെന്നോ പറയുക. അവനൊരു രഹസ്യമാണെന്നു പറയരുത്. ചിന്തിക്കുക എഴുതുക. ചിന്തക്കും എഴുത്തിനുമിടയില്‍ ജ്വരം പിടിച്ചവനെപ്പോലെ അലയരുത്. വിശക്കുമ്പോള്‍ ഉണ്ണുക, ദാഹിക്കുമ്പോള്‍ രമിക്കുക. കണ്ണുപതറാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുക. അശാന്തമായ രാത്രികളെ വെറുക്കുക. വശ്യമായ കടല്‍ത്തീരങ്ങളിലോ പച്ചപ്പുല്‍മേടുകളിലോ ലാന്‍ഡ്സ്കേപ്പിലേക്കു തുറക്കുന്ന ലോഡ്ജിന്‍റെ ജനാല വരിയിലോ പോയിരുന്നു പുകവിടുക, തെരുവിലരുത്. നഗരത്തിന്‍റെ സോഡിയം വേപ്പര്‍ വെളച്ചത്തിലോ മേല്‍പ്പാലത്തിനടിയിലെ ഇരുട്ടിലോ തങ്ങരുത്.

 അരികിലേക്കു വരുന്നവനെ മുന്‍നിരയിലെ ആറു മേല്‍പ്പല്ലുകള്‍ കാട്ടിച്ചിരിക്കുക. വലിച്ചടുപ്പിക്കുന്ന ഹൃദ്യതയോടെ സംസാരിക്കുക. കലഹിക്കരുത്. ചങ്കിലെ ആശയത്തിനു മുന്നില്‍ മുന്നിലിരിക്കുന്നവന്‍റെ വിടുവായത്തരത്തിനെ തെറിവിളിക്കരുത്. കടതുറന്നപ്പോളാദ്യം കയറിവന്ന കസ്റ്റമറിനെപ്പോലെ നിന്‍റെ തേന്‍ പൊതിഞ്ഞ ചിന്തകള്‍ക്ക് അവന്‍ ബില്ലടക്കുന്നതുവരെ സ്നേഹിക്കുക. വെളുത്ത പേപ്പറുകള്‍ അടുക്കിവച്ച് ശബ്ദതാരാവലിയും വിക്കീപീഡിയയും തുറന്നു വച്ച്, പട്ടിക തിരിച്ച് വിശദാമായിത്തന്നെ രൂപരേക എഴുതിയുണ്ടാക്കി തിരുത്തിയും കുറിച്ചും വാക്കുകള്‍ മാറ്റിയും മറിച്ചും തേച്ചു മിനുക്കി നാളുകളെടുത്തു തന്നെയെഴുതുക. ഒരു ഗസലിലും മാങ്കോസ്റ്റിന്‍ തണലിലും ലയിച്ചിരുന്നുറങ്ങുക. പുഞ്ചിരിച്ചു കൊണ്ടു മാത്രമെഴുന്നേല്‍ക്കാന്‍ കഴിയുന്ന സ്വര്‍ണ്ണ വര്‍ണ്ണമുള്ള സ്വപ്നങ്ങള്‍ കാണുക. ആരെയും വെറുപ്പിക്കാതെ സംസാരിക്കുക. ഉയര്‍ത്താന്‍ കഴിയുന്നവനെ തിരഞ്ഞു പിടിച്ച് അവന് അവന്‍ പോലും കല്‍പ്പിക്കാത്ത പുതിയൊരു മാനം കൊടുത്ത് പുകഴ്ത്തി ഒരു മോഹന പരിവേഷം ചാര്‍ത്തുക. 

വരുന്ന പുരസ്കാരങ്ങളെ ( തീര്‍ച്ചയായും വരും) കുലീനതയോടെ സ്വീകരിച്ച് വല്ലാത്ത എളിമയോടെ മറുപടി പ്രസംഗം നടുത്തുക. ശാന്തമായ ഒരു സായന്തനത്തില്‍ ചമഞ്ഞു കിടന്ന്, പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്ത് മരിക്കുക. ചന്ദനമുട്ടിയില്‍ പുകയമ്പോള്‍ ആചാരവെടിക്കാരുടെ ആകാശവെടി കേട്ട് ഞെട്ടിപ്പിടഞ്ഞെണീക്കാതിരിക്കുക. 

തീര്‍ച്ചയായും ഞങ്ങള്‍ പറയാം---, പ്രഭോ , വിഭോ , മഹാകവേ പ്രണാമം! നിങ്ങളൊരു കാലഘട്ടത്തിന്‍റെ ഊര്‍ജ്ജമായിരുന്നു. കാലാതിവര്‍ത്തിയായ എഴുത്തുകാരനായിരുന്നു. നാളത്തെ പ്രകാശമാനമായ പത്രവാര്‍ത്തകളും വരും തലമുറയുടെ പാഠപ്പുസ്തകവും നിങ്ങളാണ്.

ചാവടക്കും വെടിവഴിപാടും കഴിഞ്ഞെങ്കില്‍...മുട്ടിമുഴുവനെരിഞ്ഞു ചാരമായെങ്കില്‍....ഇനി ഞാനൊന്നു കൂവിക്കോട്ടെ.....????

Saturday, 7 December 2013

ഫൗള്‍


വാതില്‍ പഴുതിലൂടെ കുങ്കുമം വാരിവിതറുന്ന ത്രിസന്ധ്യകള്‍ അവനില്ല. പൂര്‍വ്വദിങ് മുഖത്തിങ്കല്‍ സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ചു വന്നെത്തുന്ന പുലരിയും അവന് അന്യം. പക്ഷേ നാട്ടുകാര്‍ വിളയാടാത്ത ഒരിഞ്ചു സ്ഥലം അവന്‍റെ കുറിയ ശരീരത്തില്‍ മിച്ചമില്ല. രാജേഷ് എന്നാണ് പേരെങ്കിലും നാട്ടുകാര്‍ അവനെ ഫൗള്‍ രാജേഷ് എന്നു വിളിച്ചു.

പഴുതുകള്‍ അവന് ഇഷ്ടമാണ്. അത് താക്കോല്‍ പഴുതുമുതല്‍ വെന്‍റിലേറ്റര്‍ വിടവു വരെ നീളും. കൃത്യമായി കടക്കുന്ന കണ്ണും വഴങ്ങുന്ന കഴുത്തും അവനെ ഫൗളുകളുടെ പ്രിയ തോഴനാക്കി. എത്ര പിടിക്കപ്പെട്ടാലും ഉരിഞ്ഞെറിഞ്ഞു കളയാനാവാത്ത വണ്ണം രക്തത്തിലലിഞ്ഞു ചേര്‍ന്ന ഈ ഉന്മാദത്തഴക്കം പാതിരാവില്‍ നിരതം തുടര്‍ന്നു. ഉരിഞ്ഞ ചേല കണ്ട സ്ത്രീകളുടെ മുമ്പില്‍ തന്നെ ചതഞ്ഞ മുഖവുമായി പിന്‍വാങ്ങുമ്പോഴും കാലത്ത് അവന്‍ ആ തുരുമ്പിച്ച സൈക്കിളില്‍ വന്ന് വഴിക്കവലയില്‍ ആ പെണ്ണിനെയും തല്ലുതന്നവനെയുമെല്ലാം നോക്കി ചിരിക്കും. എന്നിട്ട് ഉന്മാദനെപ്പോലെ ഒഴുകിപ്പറക്കും.

നാട്ടുകാരുടെ തെറിയോ...മണല്‍ക്കാട്ടിടെ കാറ്റിനോളം പോലും തുച്ഛമായി അവനില്‍ എത്ര തഴുകിയിറങ്ങി. പെറ്റമ്മയുടെ കരച്ചിലോ, പെങ്ങളുടെ നാണക്കേടിന്‍റെ നൊമ്പരമോ അവനില്‍ ഒരു ചെറിയ ചിരിയുണര്‍ത്തിയെങ്കിലെയുള്ളൂ. അവനിനി മാറ്റമില്ല, ഇരുന്നുറഞ്ഞാഴ്ന്നുപോയ ഉന്മാദത്തിടമ്പാട്ടത്തിന് ഒടുക്കമില്ല. നമുക്കെന്നും വേണം തരിപ്പു തീര്‍ക്കുവാനും, വാ കഴക്കുവോളം തെറിപറയുവാനും , സ്ത്രീ വര്‍ഗ്ഗത്തിനു കാര്‍ക്കിച്ചു തുപ്പുവാനും, നമുക്കൊന്നു മാന്യനാവാനും ഈ ഫൗള്‍ രാജേഷിനെ. പുറത്തങ്ങനെ പറഞ്ഞാലും ഉള്ളിലവര്‍ പറഞ്ഞു ഇവനു മാറ്റമുണ്ടാകരുത്, ഒരു സാമൂഹ്യ വിരുദ്ധന്‍റെയും ഞെരമ്പു രോഗിയുടെയും നിഴല്‍ നമുക്കൊരു അലങ്കാരമാണ്. നമ്മുടെ പകല്‍മാന്യതകളിലാരും ടോര്‍ച്ചടിക്കാതിരിക്കാന്‍ നമുക്കിപ്പോള്‍ ഇവനെ ടോര്‍ച്ചിനടിക്കാം.

തളിക്കുളത്തമ്പലത്തിലെ ഉത്സവം നടക്കുന്ന മകരമഞ്ഞുള്ള രാത്രികളിലൊന്നിലാണ് അവന്‍ മതിലു ചാടി ഗോവിന്ദന്‍ മാഷിന്‍റെ വീട്ടിറമ്പത്തെത്തിയത്. ഉള്‍വെളിച്ചമുള്ള ജനല്‍ പാളികളിലൂടെ ആര്‍ത്തിയോടെ അവന്‍ ഉരഞ്ഞു നീങ്ങി. യൗവനയുക്തയായ മാഷുടെ മകളുടെ മുറിയാവാമത്. പൊടുന്നനെ ലൈറ്റ് തെളിഞ്ഞതും നാട്ടുകാരുടെ കൂടിച്ചേരലും പതിവു കൈയ്യേറ്റങ്ങളും പകപ്പോടെ കാത്തിരുന്ന അവന്‍റെ തോളത്ത് പതിച്ചത് അക്ഷരത്തഴമ്പുള്ള മാഷുടെ മാര്‍ദ്ദവ കൈകളാണ്.

വീടിന്‍റെ ഉമ്മറവാതിലിലൂടെ മാഷ് അവനെ അകത്തേക്ക് വിളിച്ചിരുത്തി. മേശക്കരുകില്‍ വീട്ടുകാരനെപ്പോലെ അവനിരുന്ന് അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി അവള്‍ക്ക് തളിക്കുളത്തമ്മയുടെ നേര്‍ച്ചയട കൊടുത്തു. അത് വാങ്ങവേ കാമാര്‍ത്തി പരതിയ മനസിലൊരു പെങ്ങള്‍ വാത്സല്യം. ഒടുവില്‍ ഒന്നുമുരിയാടാനാവാതെ പോകാനൊരുങ്ങുമ്പോള്‍ മടിക്കുത്തഴിച്ച് മാഷ് അവനൊരു താക്കോല്‍ കൊടുത്തിട്ട് പറഞ്ഞു ഡ്യൂപ്ലിക്കേറ്റു കീയാ..ഇനി ഞാനില്ലാത്തപ്പോഴാണ് നീ വരുന്നതെങ്കിലോ ...പിന്നാമ്പുറം അകത്തന്നാ പൂട്ടണേ...ഉമ്മറവാതിലിലൂടെ തന്നെ കേറണം....അപസ്മാര രോഗിയുടെ കൈയിലെ താക്കോല്‍ തുരുമ്പ് പോലെ അതവന്‍റെ കൈകളിലിരുന്ന് വിറച്ചു. അതില്‍ ഒരിറ്റു കണ്ണീര്‍ക്കണം ചിതറിത്തിളങ്ങി...

അവനെയാരും പിന്നീട് ഫൗള്‍ രാജേഷ് എന്നു വിളിച്ചില്ല. അവനൊരു ഫൗളും നടത്തിയുമില്ല. പക്ഷേ നാട്ടില്‍ ഫൗളുകള്‍ വീണ്ടുമുണ്ടായി. പിടികൊടുക്കാത്ത മുഖങ്ങളുള്ള ചില സാമൂഹ്യവിരുദ്ധര്‍ എന്ന് സദാചാര വാദികള്‍ പറഞ്ഞു നടക്കുന്നു.