Wednesday, 18 December 2013

വയറ്റാട്ടി

അവളുടെ പേരെന്തെന്ന് അവള്‍ പോലും മറന്നിരിക്കാം. പിന്നെയാണ് ആളുകളുടെ കാര്യം. വയറ്റാട്ടി എന്നല്ലാതെ വേറൊന്നും ഇന്നോളം ആരും വിളിച്ചു കേട്ടിട്ടില്ല. പക്ഷേ ആ വിളിയില്‍ ഒരു കുറച്ചിലോ..നാണക്കേടിന്‍റെ ലാഞ്ജനയോ ഇതുവരെ തോന്നിയിട്ടുമില്ല. കാരണം അവള്‍ക്കത് ഒരു സമുന്നത ദൗത്യമായിരുന്നു. തന്‍റെ കൈവെള്ളയിലൂടെ ഒരു പുതുജീവനെ പുറത്തെടുക്കാനാവുക അതിനോളം വലുതെന്തു വേണം? .പേരും തൊഴിലും ഒന്നായി ലയിച്ചു ചേര്‍ന്ന ജീവിതം. എത്ര ജീവിതങ്ങളെ ഇന്നോളം പുറത്തെടുത്തിരിക്കുന്നു..എന്തെന്തു തരങ്ങള്‍...എന്തോരം വെറെയ്റ്റികള്‍! കുഞ്ഞിന്‍റെ ചിരിയുടെ ഭാവമാകട്ടെ കരച്ചിലിന്‍റെ ഒച്ചയാകട്ടെ കിടപ്പിന്‍റെ ചരിവാകട്ടെ...എല്ലാ വശപ്പിശകുകളും അവള്‍ക്ക് മനസിലാകും. പക്ഷേ ഇന്നുവരെ ഈ തൊഴില്‍ മടുത്തിട്ടില്ല..ഓരോ പിറവിയും പിറക്കുന്ന കുഞ്ഞിനോളം പുതുമ തന്നെ.
കാലം പിന്നെയും പോയി .അവള്‍ പേറെടുത്തവര്‍ ജീവിച്ചുമരിച്ചിട്ടും അവള്‍ മരിച്ചില്ല...അവള്‍ക്കൊരു കുഞ്ഞു പോലും പിറന്നുമില്ല. ഒടുവില്‍ ജീവിച്ചു ജീര്‍ണ്ണിച്ചു മരിച്ചപ്പോഴോ...മരിച്ചിട്ടും ഗതികിട്ടാത്ത ആത്മാവായി അവള്‍ ഇന്നും പേറ്റുപുരകള്‍ തോറും അലഞ്ഞു നടക്കുന്നു!
എത്രപേറെടുത്തിട്ടെന്തു കാര്യം? ഒരു പിറവിപോലും നല്കാനായില്ലെങ്കില്‍ ???
നീയന്ധന് വഴികാട്ടി..കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ...വൃദ്ധന് താങ്ങ്..പക്ഷേ നീ പഠിപ്പിക്കുന്നതെന്തു കൊണ്ട് നീ പഠിക്കുന്നില്ല?

1 comment: