Friday, 9 January 2015

സുരേന്ദ്ര സായന്തനം

ഫോട്ടോഗ്രാഫര്‍മാര്‍ വെറിപിടിച്ച് മരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. നാട്ടിലായിരുന്നെങ്കില്‍ യക്ഷികള്‍ തീര്‍ച്ചയായും ഇറങ്ങി നടക്കേണ്ട ദിവസം. തിച്ചീനോ നദിയുടെ തീരം ചേര്‍ന്ന വൈകിട്ട് നടക്കുമ്പോള്‍ പതിവില്ലാത്ത കാറ്റ്...വെള്ളത്തിലെ ഓളങ്ങളെപ്പോലും വട്ടത്തില്‍ കറക്കുന്നു. ഒരു സൈഡില്‍ മഞ്ഞ ഓറഞ്ചായി പിന്നെ അടിയില്‍ തീപിടിച്ചോണം കത്തിച്ചുവക്കുന്ന സൂര്യന്‍ ..വിറകുകൊള്ളിപോലെ കത്തുന്ന ഇല പൊഴിഞ്ഞ മരക്കൊമ്പുകള്‍ ഒരു ദുര്‍മന്ത്രവാദിനിയുടെ കൈവിരലുകള്‍ പോലെ പിണഞ്ഞ് നില്‍ക്കുന്നു. ഒരു കൂട്ടം കൊറ്റികള്‍ കറുത്ത പൊട്ടുകളായി വട്ടത്തില്‍ കറങ്ങുന്നു.


പുഴയുടെ ഇടത്തേ സൈഡ്...നവോദയ സ്റ്റുഡിയോയുടെ പൗര്‍ണ്ണമി രാത്രിപോലെ വെള്ളിവെളിച്ചത്തില്‍ കുളിക്കുന്നു. സൂര്യന്‍റേ അതേ വട്ടത്തില്‍ മുഴുപ്പില്‍ ഇടത്ത് ചന്ദ്രന്‍. അതില്‍ 1500-കളിലെ ഗ്രസീനി പ്രഭുക്കന്മാരുടെ കോട്ട മുകളിലേക്ക് വളര്‍ന്ന് വളര്‍ന്ന് പൊങ്ങുന്ന പോലെ. അതിലെ ചില മുറികളില്‍ മാത്രം മഞ്ഞവെളിച്ചം. ആ മുറികള്‍ പുഴയിലും തെളിഞ്ഞു. തലയ്ക്ക് പിരിവെട്ടിയാലെന്നോണം വെറികൊണ്ട് പിടച്ച് പറക്കുന്ന കടവാവലുകള്‍..


ഒരേ സമയം ഒരു ക്യാന്‍വാസില്‍ കിട്ടാവുന്ന എല്ലാ നിറങ്ങളും തിച്ചീനോയുടെ ഇരുഭാഗത്തായി അണിനിരന്നു,,,1500 കളുടെ മണം...സൂര്യനും ചന്ദ്രനും ഒരേ വട്ടത്തിലും വലിപ്പത്തിലും...പെട്ടെന്ന് കര്‍വാലോ മാര്‍ബിള്‍ മലയിടുക്കില്‍ നിന്നും വരുന്ന വള്ളം അതുവഴി പോവുന്നു.. ഇറ്റിലിയിലെ ഏറ്റവും ശ്രേഷ്ഠമായ മാര്‍ബിളുകള്‍ തിരഞ്ഞുപിടിച്ച് തോണിയിലരുന്നു മിലാനിലേക്ക് പോവുന്ന തോണിക്കാരന്‍.ചുളിവ് കെട്ടിയ നെറ്റി. ഗൂഢമായി താടി തടവിയെന്നെ നോക്കി. ദ ആഗണി ആന്‍റ് ദ എക്സ്റ്റസിയില്‍ ഞാന്‍ കണ്ടേ അതേ മുഖം.- മൈക്കിളാഞ്ചലോ.  

വഞ്ചി ഒരു വള്ളപ്പാട് നീങ്ങിയില്ല,, ഗ്രസീനി പ്രഭുകുടുംബത്തിന്‍റെ വലിയ മാളികയുടെ സൈഡിലെ ജലമില്ലുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന നീണ്ട രോമക്കുപ്പായക്കാരന്‍ എഞ്ചിനീയര്‍ തീരത്തേക്ക് വന്നു. കൈയ്യിലെ ട്രൈപ്പോഡ് കോമ്പസില്‍ അയാളുടെ നീണ്ട കൈവിരലുകള്‍ പ്രവര്‍ത്തിച്ചോണ്ടെയിരുന്നു..മാര്‍ബിളുമായി വരുന്ന തോണിക്കാരനും രോമക്കുപ്പായക്കാരനും തമ്മില്‍ കണ്ണ് കോര്‍ത്തു. പിന്നെ പുച്ഛിച്ച് തലവെട്ടിച്ച് ഒരാള്‍ വെള്ളത്തിലൂടെയും മറ്റെയാള്‍ കരയിലേക്കും തിരിച്ചു പോയി- അയാള്‍, രോമക്കുപ്പായത്തില്‍ നിന്നും നീണ്ടുവരുന്ന വൈദഗ്ദ്യമുള്ള കൈകള്‍..- ലെയനാര്‍ദോ- 


ദാവിഞ്ചി മെനഞ്ഞ കനാലിലൂടെ ദൈവമൊളിഞ്ഞിരിക്കുന്ന മാര്‍ബിളുകള്‍ കടത്തിക്കൊണ്ടുപോവുന്ന മൈക്കിളാഞ്ചലോ...ദൈവമേ ആ തീരത്ത് ഞാന്‍. ഒരു ഇടിവാള്‍ നെഞ്ചില്‍ കത്തി. അപ്പോ ഞാനറിഞ്ഞു എന്തുകൊണ്ട് സൂര്യനും ചന്ദ്രനും ഇന്ന് ഒരുമിച്ചെന്ന്.....!!

1 comment:

  1. അതിമനോഹരം എഴുത്തും ചിത്രങ്ങളും

    ReplyDelete