Saturday, 23 May 2015

മഞ്ഞ ഗൗണിട്ട മൈനോ....

അവിചാരിതമായിട്ടാണ് മീര്‍ക്കോയെ കണ്ടുമുട്ടിയത്...വയസ് 65 നടുത്തുണ്ട്...സംസാരിച്ചപ്പോള്‍ സോണിയ മൈനോയെക്കുറിച്ച് താത്പര്യത്തോടെ പറയാന്‍ തുടങ്ങി. 

ഇപ്പോള്‍ സേവനം ചെയ്യുന്ന കസ്തല്ലോ ദി ഗോദെഗോയില്‍ നിന്ന് കഷ്ടി 15 മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ വിച്ചെന്‍സിയാ പ്രവിശ്യയിലെ ലുസിയാന എന്ന ഗ്രാമത്തിലെത്താം.. പര്‍വ്വത പ്രദേശമാണ് 2000- ത്തോളം മാത്രം ജനസംഖ്യയുള്ള കൊച്ചു ഗ്രാമം.

നീ വാ നിനക്ക് ഞാന്‍ അവളുടെ വീട് കാണിച്ചു തരാം..80 വര്‍ഷം പഴക്കമുള്ള ഒരു ഇടത്തരം വീടാണ് മൈനോക്കുടുംബത്തിന്‍റേത്. കരിങ്കല്ലില്‍ തീര്‍ത്ത പര്‍വ്വതപ്രദേശത്തെ തനതു വീട്.. നാട്ടുകാര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രമേയുള്ളൂ അവരെക്കുറിച്ച്.. സോണിയാ മൈനോയുടെ ഒരു അമ്മാവനാണ് ഇപ്പോളവിടെ താമസം..കക്ഷി പട്ടണത്തില്‍ ഒരു സൈക്കിള്‍ ഷോപ്പ് നടത്തുന്നു.

"അപ്പോ അവളുടെ മാതാപിതാക്കള്‍?"- അപ്പന്‍ മരിച്ചു അമ്മയും രണ്ടു സഹോദരിമാരുമുണ്ട്...അവരിപ്പോ തൊട്ടടുത്ത ഗ്രാമമായ ഒര്‍ബസാനോയിലാണ് താമസം..പ്രൈമറി ക്ലാസ് 5 വരെ അവളിവിടെയാ പഠിച്ചേ.. ഞാനും അന്ന് അതേ ക്ലാസില്‍.. ..നേരിയൊരോര്‍മ്മയേയുള്ളൂ ഇപ്പോ... പിന്നെ ഹൈസ്കൂള്‍ പഠനത്തിനായി അവള്‍ തൊറീനോയിലേക്ക് (ടൂറിന്‍) പോയി...പിന്നെ കണ്ടിട്ടില്ല.. മാസ്റ്റര്‍ ഡിഗ്രിക്കായി ലണ്ടനിലേക്ക് പോയെന്ന് പിന്നെ കൂട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്..അവിടെ വച്ചാണല്ലോ പിന്നെ അവനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും..ജീവിതം മാറി മറിഞ്ഞതും..

"പിന്നെ വന്നിട്ടേയില്ലേ ഇവിടേക്ക്...??" "എന്‍റെ ഓര്‍മ്മയില്‍ ഇല്ല... ഒരു പക്ഷേ ഓര്‍ബസാനോയില്‍ വന്നു കാണും.. അമ്മയെക്കാണാന്‍....എങ്കിലും അവളെക്കുറിച്ചോര്‍ക്കുമ്പോഴൊക്ക സന്തോഷമുണ്ട് ഞങ്ങള്‍ക്ക്...ടി.വി യിലൊക്കെ കാണുമ്പോ അഭിമാനവും...

ഇപ്പോ അവള്‍ സോണിയ മൈനോ അല്ലല്ലോ... ഗാന്ധിയല്ലേ..സോണിയാ ഗാന്ധി!! 

അയാളുടെ കണ്ണിന്‍റെ സൈഡീക്കൂടി ബാല്യത്തിലെ കൂട്ടുകാരി ഒരു മഞ്ഞ ഗൗണിട്ട് ഓടിപ്പോകുന്നത് ഞാന്‍ കണ്ടു.

3 comments:

  1. യാഥാർത്ഥ്യവും കഥയും കൂടിക്കുഴഞ്ഞ് നന്നായി അവതരിപ്പിച്ചു.
    കണ്ണിന്റെ സൈഡിക്കൂടി വേണ്ട. അരികിലൂടെ? കണ്‍കോണിലൂടെ ?
    ആശംസകൾ..

    ReplyDelete
  2. നല്ല രസമുള്ള വായന, പ്രദീപേട്ടൻ പറഞ്ഞ പോലെ യാഥാർഥ്യവും കഥയും ഇഴുകിച്ചേർന്നപ്പോൾ രസിച്ചു..

    ReplyDelete
  3. ഇറ്റലിയിലെ ഗ്രാമങ്ങൾ സന്ദർശിച്ചപ്പോലെ! കിടിലൻ !

    ReplyDelete