കാലത്തെണീറ്റപ്പോഴും അങ്ങനെ തന്നെ. ഇന്നേക്കിത് നാലാം നാള്. പാല്ക്കാരന് പുരുഷു സൈക്കിളിന്റെ പിന്നിലെ വലിയ അലൂമിനിയം ക്യാനിന്റെ മൂട്ടിലെ പൈപ്പ് രമണീടേം, സരളേടേം, അന്നാമ്മച്ചേടത്തീടെം സ്റ്റീല്‍ കിണ്ണങ്ങളിലേക്ക് തുറന്നിട്ടു കൊടുത്തിട്ട് അവസാനം പൂട്ടിയടയ്ക്കുമ്പോ റോഡിലേക്കിറ്റുന്ന രണ്ടോ രണ്ടരയോ തുള്ളി...അതിനപ്പുറം ഒരു തുള്ളി പോവുന്നില്ല ഇപ്പഴും മൂത്രം. മുക്കിയിട്ടും മുക്കിയിട്ടും മൂത്രമൊഴിച്ച് ബാക്കിയെല്ലാം പോവുമ്പോഴും ഖരവും വാതകവുമല്ല ദ്രാവകമാണ് ലോകത്തിലെ ആദി പദാര്‍ത്ഥമെന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍. അനക്സിമാന്ഡറും, അനക്സിമെനസും, പൈഥഗോറസും തെറ്റായിരുന്നു. ആദിപദാര്ത്ഥം വെള്ളമായിരുന്നുവെന്ന താലസിനൊപ്പം ചേര്‍ന്നു ഞാനും. ആദ്യമായി മൂത്രമൊരു കടലാവുന്നു. രാത്രി ഒന്നുറങ്ങാന്‍ തിരിയുമ്പോഴും ചരിയുമ്പോഴും വയറിനകത്ത് വലിയ മൂത്രത്തിര കിടന്ന് ഓളം വെട്ടി. നമ്മള് കുടിച്ചും ചവച്ചും അണ്ണാക്കിലേക്കിറക്കുന്നവ മൂത്രമാവുമ്പോ അതൊരു കടലോളമുണ്ടാവും. അതുമതി നിങ്ങളെ ഒരു വലിയ ചിന്തകനാക്കാന്. ഞെരിപിരി കൊള്ളുന്ന ചിന്തകന്‍ !
അടിനാവിക്കടി കിട്ടിയാല്‍ ഇങ്ങനാവൂന്ന് കിട്ടിയാലേ അറിയൂ..എന്തോരം ആ ഡയലോഗ് ചക ചകാന്ന് ഞാനും പറഞ്ഞേക്കണ്. അന്നൊന്നും അതിത്രമാത്രം സങ്കീര്‍ണ്ണമായൊരു അനുഭവമാണെന്ന് ആദ്യപ്രേമം പുല്ലുപോലെ പുച്ഛിച്ചിട്ട് കിറി കോടിച്ചു കാണിച്ച ശരണ്യ ശശിധരന്റെ അടിനാവിക്കു നേരെ കൈചൂണ്ടി കലിപ്പിച്ച് ഡയലോഗ് വിട്ടപ്പോ പോലും വിചാരിച്ചിട്ടില്ല. ഒന്നിനുമല്ലാതെ എന്തിനോ മേടിച്ചു കൂട്ടിയ ഒരടി! അതായിരുന്നു ഇന്നു നിങ്ങളീ വായിക്കുന്ന അടിനാവിക വിജൃംഭിത വിചിന്തനത്തിന്റെ ഹേതുകാരണം !.
രണ്ടു ചുവന്ന പൂവിതളുകളിലൊന്ന് മറ്റൊന്നിലേക്ക് കേറിയിരിക്കുന്ന പോലാവണം എംബ്ലം, ഇരുചുണ്ടുകളിലും നനവുണ്ടാകണം . കാണുന്ന മാത്രയില്‍ തന്നെ ചുണ്ടിലൊരു തരിപ്പ് കേറണം. അതില്‍ വൈകാരികത മുറ്റി നില്‍ക്കണം. അതു കണ്ടാലേ സദാചാരക്കുരു പഴുത്തു പൊട്ടണം. അടിയില്‍ ക്യാപ്ഷന്‍ - ''ചിറകാണ് ചുണ്ട്, ഇരുചുണ്ടിലേ നാം പറക്കൂ'' - എനിക്കെന്ന പോലെ അവര്‍ക്കെല്ലാവര്‍ക്കും എന്നെയോര്‍ത്ത് അഭിമാനം തോന്നി. പലമനസുകളില് നാണിച്ചു നാണിച്ചു പുറത്തേക്ക് വന്ന ചിന്തയ്ക്ക് ചിറക് വച്ചുകൊടുത്തതിന്..അതിനെ സാധ്യതയുടെ തുമ്പോളമെത്തിച്ചതിന്..മനോഹരമായൊരു ചിത്രമുദ്രണത്തോടെ ലിപ് ലോക്ക് എന്ന ആശയത്തെ ഒരു ആവേശമായി മാധ്യമ ലോകത്തിന് എറിഞ്ഞിട്ടു കൊടുത്തതിന്. പിന്നെ ഞാനൊന്നും ചെയ്തില്ല, ചെയ്തതൊക്കെ അവരാണ്. മദനന് അവരുടെ ലീഡറായി.
അവള് പിന്നെപ്പിന്നെ പറയുമായിരുന്നു - ''നിന്റെ കൂടെക്കൂടിയതില്‍ പിന്നെയാ ജീവിതത്തിനൊരു സ്വാതന്ത്ര്യം തോന്നിത്തുടങ്ങിയേ..ധൈര്യം വന്നു തുടങ്ങിയേ...ചിന്തകളില്‍ പോലും അല്പം പുരോഗമനം ഉണ്ടായേ... അല്ലേല്‍ ഞാനാ തനി കാഞ്ഞിരമറ്റം കാരിയായി അച്ചായനെ പേടിച്ചും, തലേ മുണ്ടിട്ട് പള്ളീപ്പോയും, പെണ്ണുകാണാന്‍ വരുന്ന ഒരു റബ്ബറുവെ്ട്ടുകാരന് അച്ചായന്റെ മുന്നീ കാപ്പക്കോപ്പ പിടിച്ച് കാലു കൊണ്ട് നിലത്തു വരച്ചും കൊരഞ്ഞു കുത്തിപ്പോയെനെ. അല്ലേല്‍ പിന്നെ പിരീഡ്സാണെന്ന് പറയാന്‍ നാക്ക് പൊന്താന്‍ പോലും നാണിച്ച എനിക്ക് നാപ്ക്കിന്‍ ഒരു സമരായുധമാണെന്ന് പറഞ്ഞ് നിന്റെ കൂടെ കൂടാനും, എന്റെ പാന്റിക്കുള്ളിലെ ചോര കുതിര്‍ന്ന പാഡ് അഴിച്ചെടുത്ത് കോളേജ് ഭിത്തിമേല്‍ ഒട്ടിക്കാന്‍ വരെ കഴിയാര്ന്നോ...?ഒന്നു ചിന്തിച്ചു നോക്കിയേ..ന്റെ കണ്ണടയാ നീയൂരി മാറ്റിയേ.. ന്നിട്ട് കണ്ണു കൊണ്ട് കാണാന്‍ പഠിപ്പിച്ചു. വലിയവനേ...സമരനായകാാാ....'' ഉള്ളിലൊരു സ്മിതം പൊട്ടി. ഞാനവളെ ''ചന്ദ്രികേ''ന്ന് നീട്ടി വിളിച്ചു. ലവളെന്നെ ''രമണാാാ''യെന്നാക്കി വിളിച്ചു. ശരിക്കും അപ്പോള്‍ തന്റെ ചുണ്ടിലാ തരിപ്പ് വന്നതും, നാവില്‍ നിന്ന് ചുണ്ടിലേക്കൊരു നനവ് പടര്‍ന്നതുമാണ്. വേണ്ട, ഇപ്പോളല്ല..ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ക്യമറാ കണ്ണുകളും കണ്ണുമിഴിച്ച് നില്ക്കുന്ന വേദിയിലാവണം 'ദേ മാലോകരേ...കാണ് എന്റെ പെണ്ണ്' എന്ന് ചുണ്ടുകൊണ്ടുണ്ടാക്കിയ ലോക്ക് കൊണ്ട് എനിക്ക് വിളിച്ചു കൂവാന്‍. അത് കണ്ട് തുപ്പലൊലിക്കുന്നതും, കുരുക്കളൊക്കെയും കൂമ്പി നിന്ന് പൊട്ടുന്നതും ഒരു ബ്ലര്‍ പിക്ചര്‍ ബാഗ്രൗണ്ടായി ചുറ്റിലും ഞാന്‍ കണ്ടാര്മ്മാദിക്കുമപ്പോ.
കാലത്തേ മറൈന്‍ ഡ്രൈവിലെ നിരന്ന് നില്ക്കുന്ന മരത്തിലൊട്ടിക്കാനുള്ള ലിപ് ലോക്ക് പോസ്റ്ററകളും കൂടി പൊതിഞ്ഞെടുത്തിറങ്ങാന് നേരമാണ് അവളുടെ കോള്‍. ''വരില്ലേ..? സമര മുഖത്തുണ്ടാവില്ലേ..?''- ''അതെന്തു ചോദ്യം ചന്ദ്രികേ..വാ തുറന്നതും നാം..വാ പൂട്ടേണ്ടതും നാം.!'' ഒരു കളകാകളി കോകില കിലുകിലു ചിരിയായിരുന്നു മറുപടി. ''അറിയാ സഖാവേ..എങ്കിലും നിങ്ങളൊക്കെ ഉണ്ടാവുമെന്ന ഉറപ്പിലാണ് ഞാനും. നിങ്ങള്‍ പകര്‍ന്നു തന്ന ധൈര്യമേ നമുക്കൊക്കെയുള്ളൂ..അറിയാല്ലോ...നമ്മളൊരു കുട്ടി സഖാവു പോലുമായിട്ടില്ലേയ്....''
പോസ്റ്ററൊക്കെ പതിപ്പിച്ചു തീര്‍ന്നപ്പോഴേക്കും സംഗതി പൂരപ്പറമ്പായി. ഹൈക്കോര്‍ട്ട് ജംഗ്ഷനീന്നൊരു ഹനുമാന് സേന. മാര്ക്കറ്റിനുള്ളീന്നൊരു സുഗ്രീവ സേന. ജോസ്കോയുടെ പിറകീക്കൂടിയൊരു ബാലി സേന. പിന്നെവിടെന്നൊക്കെയോ കുറേ മാധ്യമ വാനരസേന. പറഞ്ഞ സമയത്തിനു മുന്നേ സമരം തുടങ്ങിയേ പറ്റൂ. ആവേശത്തിനെത്തിയവരെ നാണം ഗ്രസിച്ചു. ചുംബിക്കാന്‍ വന്നവന് നോക്കാന്‍ നാണം. നോക്കാന്‍ വന്നവന് ചുംബിക്കാന്‍ ആവേശം. ''നോക്കുവിന്‍ കൂട്ടരെ ..ഇപ്പോഴില്ലെങ്കില്‍ പിന്നില്ല.. ഇപ്പോ ..ഈ നിമിഷം''. ഞാന്‍ നോക്കി. ചന്ദ്രിക മടിച്ചവരെയും അറച്ചവരെയും വാനരന്മാരെക്കണ്ട് പേടിച്ചവരെയും ഒരു നക്സലേറ്റിനെപ്പോലെ ധൈര്യപ്പെടുത്തുന്നു. ആവേശത്തിന്റെ തീയിട്ടു കൊടുക്കുന്നു. കവിയൂരിലും വയലാറിലും പൊന്നാനിയിലും കാലം മറന്നു വച്ച വിപ്ലവക്കാറ്റ് കൊച്ചിക്കായലിലെ ചീഞ്ഞനാറ്റത്തിനെയും കടന്ന് ചീറിയെത്തി. എന്റെ അന്തരംഗത്തിന്റെ അന്തരാളത്തിന്റെയറ്റം വരെ അവളെയോര്‍ത്ത് അഭിമാനിച്ച് പുളകം പതഞ്ഞു. വീണ്ടും ദിഗന്തങ്ങളില്‍ നിന്ന് ചിതറി വരുന്ന വിപ്ലവ ഭേരി പോലെ വാക്ക് മുഴങ്ങി. - ''നോക്കുവിന്‍ കൂട്ടരെ..ഇപ്പോഴില്ലെങ്കില്‍ പിന്നില്ല...ഇപ്പോഴാണ്.. ഈ നിമിഷം!!'' ഞാന്‍ നോക്കി. വാനരസേന നോക്കി. മാധ്യമ സേന നോക്കി. ലോകം മുഴുവന്‍ നോക്കി. ഏഷ്യാനെറ്റിന്റെ ത്രി കോണകം കോണിച്ച ക്യാമറാക്കു മുന്നിലേക്ക് മദനനെ വലിച്ചടുപ്പിച്ച് നിര്‍ത്തിയിട്ട് പെണ്കണ്ഠം ഗര്‍ജ്ജിച്ചു. പെണ്ചുണ്ട് തുടിച്ചു. ''ചിറകാണ് ചുണ്ട്, ഇരു ചുണ്ടിലേ നാ പറക്കൂ...''. മദനന് പറന്നു. ചന്ദ്രിക പറന്നു. നാലു പാടും നിന്ന് വാനരസേന കുതിച്ചു പറന്നു. പോലീസ് വാന്‍ പറന്നു. അകന്നു പോകുന്ന ആ പോലീസ് വാനിന്റെ പിന്‍വാതില്‍ ചില്ലുകൂടിനുള്ളില്‍ നിന്നും ആ ഇണപ്രാവുകള്‍ അപ്പോഴും നിലയ്ക്കാതെ നിര്‍ത്താതെ സമരവീര്യം ചോരാതെ കൊക്കുരുമ്മി കൊണ്ടിരുന്നു. ലോകം മുഴുവന്‍ ആ ദൃശ്യം കണ്ട് തരിച്ചു നിന്നു. ഞാന്‍ മാത്രം രമണനായി നിന്നു. കാനനച്ചോലയിലെ ആടുകളെല്ലാം ചിതറിയോടി.
തല്ലിയതാരെന്നറിയില്ല. പോലീസാണോ വാനരനാണോ സദചാരനാണോ....? ആ ലഹളയില്‍ ആരാരെയുമറിഞ്ഞില്ല..ഞാനെന്നെയറിഞ്ഞില്ല. പക്ഷേ അടിനാവി തുളച്ചെത്തിയൊരു ഇടിമാത്രമറിഞ്ഞു. അടിനാവുകള് തമ്മിലുമ്മ വച്ചൊരു ലോക്കായി. ആരൊക്കെയോ ഓടി. ആരൊക്കെയോ പാടി. കൊച്ചീക്കായലിന്റെ തീരത്തിരുന്നപ്പോ ലോകത്തൊരേയൊരു പാട്ടേ ഉണ്ടായിട്ടുള്ളൂവെന്നു തോന്നി. 'മാനസ മൈനേ..'ക്കിപ്പുറത്തേക്കു പിറന്ന പാട്ടുകളൊക്കെ കേറ്റിയ ഹാര്‍ഡ് ഡിസ്ക് ഒറ്റയിരിപ്പിനടിച്ചു പോവാനുള്ളതേയുള്ളൂ. ക്ലോസറ്റിന്റെ വക്കിലിരുന്നപ്പോഴും വേറൊന്നും അലയടിച്ചില്ല. വീഞ്ഞുഭരണിപോലെ പുറത്തേക്കൊഴുകാനാവാതെ മൂത്രം നിന്നു വിങ്ങി... അടിവയറു പുളഞ്ഞു. പക്ഷേ ഈ വയറും ഞാനും ഈ ക്ലോസറ്റില്‍ ഇപ്പോ പൊട്ടിക്കീറി മരിച്ചാല്‍ പോലും എനിക്കൊന്നുമില്ല. അടിവയറിലെ വേദനയേക്കാളും ചങ്കിന്റെ ഏഴട്ടി വരെ കുത്തിക്കീറിയ വേദനയല്ലേ ലോകം മുഴുവന്‍ നോക്കി നില്‍ക്കേ സ്വന്തം പെണ്ണ് മറ്റൊരുവനെ ചുണ്ടില്‍ കോര്‍ത്ത് പറന്നു പോകുന്ന കാഴ്ച.... ആരു സഹിക്കും..ലോകത്താരു പൊറുക്കും. ലോകത്തൊരു കാമുകനും അനുഭവിക്കാത്ത ഹൃദയവ്യഥ കൊണ്ടു ഞാന്‍ ഞെരിഞ്ഞു. എത്രയായാലും ഇങ്ങനൊക്കെ ചെയ്യാമോ...ഒരു പെണ്ണ്...അതും നമ്മുടെ ഈ നാട്ടില്‍...- ''പ്ഫൂഫൂഫൂഫൂഫൂഫൂൂൂൂൂൂൂൂൂൂൂ!!!! പന്നക്കഴുവേറി നായിന്റെ മോനേേേേ...''ന്നും പറഞ്ഞ് അടിനാവിയിലെ ലിപ് ലോക്ക് ഒരൊറ്റപ്പൊട്ട്!!! ''പരനാാാാറി പുരോഗമന മോോനേേേ....'' ന്ന് നീട്ടി വിളിച്ചോണ്ട് മൂത്രം പുച്ഛിച്ച് ചീറി. പോകുന്ന വഴി ക്ലോസറ്റിന്റെ വക്കിലും, ടൈലിട്ട നിലത്തും, എന്റെ കാലിലും വട്ടെഴുത്തില്‍ തന്നെയാവണം പരത്തെറിയും എഴുതി. പുളിച്ച തെറി തന്നെയാ നാലു ദിവസത്തെ നാറ്റം!!!



വായന അടയാളപ്പെടുത്തുന്നു...
ReplyDeleteനന്ദി..നന്ദി
Deleteഎന്നാലും എൻറെ ചന്ദ്രികേ
ReplyDeleteഇന്നു വേണ്ടാര്ന്ന്..ഇന്നു വേണ്ടാര്ന്നോമ്മലാളേേ
Deletenice work
ReplyDeletethank you chechi
Deleteഎല്ലാം വീർപ്പുമുട്ടലുകൾ. :D
ReplyDeleteവല്ലാത്ത തിക്കു മുട്ടലുകള്‍...ഞെരിപിരികള്‍....അതൊക്കെ അനുഭവിച്ചു തന്നെ വേണം
DeleteNow then, what is the final position? Pro lip lock or anti lip lock ?!!!!
ReplyDeleteഇതൊന്നുമല്ലെന്നേ കാലത്തെണീറ്റപ്പോ മൂത്രം പോകാതെ ഞെരിപിരി കൊണ്ടപ്പോ വന്ന കഥയാ..
Deleteനല്ല എഴുത്ത് !!
ReplyDeleteനല്ല വായനക്കാരന്റെ കമന്റിന് നിറഞ്ഞ സ്നേഹം
Deleteഅടിപൊളി , ഒരു വ്യത്യസ്ഥത ഫീല്‍ ചെയ്തു
ReplyDeleteനന്ദി..നന്ദി
Deleteഅടിച്ചതാരായാലും ഒന്നൊന്നര അടിയായി പോയി ല്ലേ....
ReplyDeleteആശംസകൾ .
ReplyDeleteInganeyum kadha ezhutham alle... ;) sambhavam kollam.
ReplyDeleteസ്പൂഫ് സിനിമയിൽ മാത്രം പോരല്ലോ....കിടക്കട്ടെ നമ്മുടെ വകയും ഒരെണ്ണം
Deleteഅടിപോളി ആണല്ലോ. കൊള്ളാം...
ReplyDeleteഅടിപോളി ആണല്ലോ. കൊള്ളാം...
ReplyDeleteഎന്റമ്മോ
ReplyDeleteഇത് കലക്കി
Lip lock സമരത്തേക്കാൾ മൂർച്ച