Tuesday, 23 February 2016

കറുത്ത പുതമുണ്ട്

മുന്നോട്ട് പോവുക...മുന്നോട്ട് പോവുക. പുഴയില്‍ ചാടി ചാവാന്‍ നിന്നവനോട് പുഴ പറഞ്ഞോണ്ടേയിരുന്നു- മുന്നോട്ട് പോവുക. എന്‍റെയൊപ്പമല്ല. നീ തനിയെ മുന്നോട്ട്. നിനക്ക് തനിയെ മുന്നോട്ട് പോവാന്‍ ആവതിയുള്ളപ്പോ ആഞ്ഞുപോവാന്‍ പിന്നെന്തിന് എന്‍റെയൊഴുക്കിനെ കൂട്ടു പിടിക്കുന്നു???
അഗാധത്തിലേക്കെടുത്തു ചാടാന്‍ മലയുടെ തുഞ്ചത്ത് ചെന്നവനോട് മലയും പറഞ്ഞു ചിരിച്ചതിങ്ങനെ. എന്നേക്കാള്‍ ഉയരം നിനക്കുള്ളപ്പോള്‍ നിലംപതിക്കാന്‍ നീയെന്തിന് എന്‍റെ ഉയരത്തെ കൂട്ടുപിടിക്കുന്നു. ഉയരത്തില്‍ നില്‍ക്കുന്നോനല്ലേ താഴെവീഴാന്‍ എളുപ്പം. ആവോളം ഉയരവും ആവോളം വീഴ്ച സാധ്യതയുമുള്ള നീയെന്തിന് എന്നെ അപകീര്‍ത്തിപ്പെടുത്തുന്നു???

ആദ്യരുചിയേതെന്നറിയാത്ത വിഷക്കൂട്ട് നാവിലേക്ക് തൊടാന്‍ എടുത്തപ്പോള്‍ നാക്ക് പുറത്തേക്കിട്ട് ചിരിച്ച് വിഷം പറഞ്ഞു. മണ്ടാ വിഷം തീണ്ടില്ല നിനക്ക്. വിഷം വിഷത്തോട് ചേര്‍ന്നാല്‍ നിര്‍വീര്യമല്ലേ ഫലം. എന്നിലും വല്യ വിഷക്കൂട്ട് നീ തന്നെയാവുമ്പോള്‍!!.പല രുചികളുള്ള കൊടുവിഷം.!!!

മലയിറങ്ങിവന്ന വഴി മരണം കരിമ്പനയുടെ മറവില്‍ നിന്നും മുന്നിലേക്ക് വന്നിട്ട് തടഞ്ഞുനിര്‍ത്തി ചോദിച്ചു. ''എന്താ ഉദ്ദേശം? എന്‍റെ ചാപല്യങ്ങളെ മുതലെടുക്കുവാണോ നീ? വേണ്ടെന്ന് പറഞ്ഞിട്ടും താത്പര്യമില്ലാത്ത നേരത്ത് നീയെന്നെ കെട്ടിവലിച്ചോണ്ട് എങ്ങോട്ടാണ്??''
 - ''എനിക്ക് ജീവിതത്തിന്‍റെ സൗന്ദര്യം ഒരു വട്ടമെങ്കിലും കാണണം..മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്തു നില്‍ക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് അത്രമേല്‍ സൗന്ദര്യം ജീവിതത്തിനുണ്ടാകുന്നത്?''

മരണം ഒരു നിമിഷാര്‍ദ്ധം ഒന്നഹങ്കരിച്ച് തലയുയര്‍ത്തി. പിന്നെ കണ്ണുകളിലേക്ക് നോക്കി തലതാഴ്ത്തിയിട്ട് പറഞ്ഞു- ''ഇല്ലെടോ...ഇന്നെന്‍റെ മുന്നില്‍ വന്നിട്ട് ഇതു ചോദിക്കാന്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന നിന്‍റെ ഭ്രാന്തിനോളം സൗന്ദര്യം വരുന്നില്ല എനിക്കും, എന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നീ കണ്ടേക്കാവുന്ന ജീവനും. നിന്‍റെ കോളു പിടിച്ച മനസും മത്തുപിടിച്ച ജീവിതവും മരണത്തെ തോല്‍പ്പിക്കുന്ന വിപ്ലവം തീര്‍ക്കുമ്പോ താനെന്തിന് മരണത്തെ അപകീര്‍ത്തിപ്പെടുത്തുന്നു. മരണത്തിന്‍റെ തുഞ്ചാണിത്തുമ്പത്ത് നില്‍ക്കുന്നവന്‍റെ അഭിനിവേശം തന്നെയാടോ തനിക്കെന്നും ജീവിതം''.
 ഒന്നു പുറകോട്ട് ആഞ്ഞ് കൈകൂപ്പി വന്ദിച്ചിട്ട് മരണം പറഞ്ഞു- ''ഇപ്പോ പോട്ടെ...നിന്‍റെ സൗന്ദര്യം എന്നേക്കാള്‍ കുറയുന്ന നാളിലോ അതുമല്ലെങ്കില്‍ നിന്‍റെ ഭ്രാന്തുകള്‍ എന്നെ മുടിഞ്ഞ അസൂയക്കാരനാക്കുന്ന ദിവസമോ ഞാന്‍ വരും. അതൊരു കുരിശില്‍ തറച്ചുള്ള മരണമാകണേയെന്ന പ്രാര്‍ത്ഥനയോടെ ഞാനിറങ്ങട്ടെ''!!!

 മരണം കുന്നിറങ്ങി നടന്നു മറയുന്നവരെ ഞാന്‍ നോക്കി നിന്നു. താഴ്വാരത്തില്‍ നിന്നും കുന്നുകേറി വരുന്ന തണുത്തകാറ്റില്‍ അവന്‍റെ കറുത്ത പുതമുണ്ട് ആടിയുലയുന്നുണ്ടായിരുന്നു.



No comments:

Post a Comment