റിലയന്‍സിന്റേതാണ് ഓഫര്‍. 69 രൂപയുടെ ഈസി റീചാര്‍ജില്‍ റിലയന്‍സ് ടു റിലയന്‍സ് നൈറ്റ് കോള്‍ ഫ്രീ. അതും രാത്രി 11 മുതല്‍ രാവിലെ 6 വരെയുള്ള 7 മണിക്കൂറുകള്‍. ആശയം അവളുടേതായിരുന്നു. പിന്നെ ആലോചിക്കാന്‍ നിന്നില്ല. വൈകുന്നേരം തന്നെ പുതിയ സിം എടുത്തു. റീചാര്‍ജും ചെയ്തു. കമിതാക്കളോടു
ള്ള, അതും രാത്രി പ്രിയ കമിതാക്കളോടുള്ള റിലയന്‍സിന്റെ ഉദാത്ത കരുതലിനെ ഉള്ളില്‍ വാഴ്ത്തുകയായിരുന്നു. അമ്മ കിടന്നു. സമാധാനം!
ആര്‍ത്തിയോടെ ഞാനെന്റെ മുറിയിലേക്കു കേറി. വാതില്‍ ചേര്‍ത്തു കുറ്റിയിട്ടു. ജനലും കൊളുത്തിട്ടു. ഹെലികോപ്ടറിന്റെ ശബ്ദ സൗകുമാര്യമുള്ള ഫാന്‍ ഫുള്‍ സ്പീഡിലിട്ടതോടു കൂടി സംഗതി സെയ്ഫ്! ഇനി മഴ പെയ്താലെന്ത്? ഇടിവെട്ടിയാലെന്ത്? ഞാനും അവളും മാത്രമുള്ള ഏകാന്തത. പുതപ്പ് വലിച്ചിട്ടു. ഹെഡ്സെറ്റ് ചെവിയില്‍ തിരുകി. സംസാരം തുടങ്ങി. ഇരു ശരീരങ്ങളുടെ ഒടുങ്ങാത്ത ജിജ്ഞാസ. അടങ്ങാത്ത സംശയങ്ങള്‍. പ്രണയവും കാമവും നിറഞ്ഞ മനസിന് ഇതു ശമന രാത്രി. ചോദിക്കാന്‍ മടിച്ച് മനക്കോണില്‍ ഒതുക്കിയതെല്ലാം സ്വതന്ത്രമായി വിഹരിക്കുന്ന രാത്രി. നിര്‍ലജ്ജിതയായി അങ്ങേത്തലക്കല്‍ അവളുടെ കിളിമൊഴി.
അല്ല! എന്തിനു നാണിക്കണം? രാത്രിയുടെ മറ, പുതപ്പിന്റെ കോട്ടിംഗ്, ഹെഡ്സെറ്റിന്റെ സ്വകാര്യത - ഇത്രയുമുള്ളപ്പോള്‍. അര്‍ത്ഥവത്തായ പേരു തന്നെ '' റി- ല -യ - ന് -സ് ''. അല്ലെങ്കില്‍ തന്നെ ശബ്ദങ്ങളെന്തിനു നാണിക്കണം ?
അങ്ങേത്തലക്കലുള്ള അവളുടെ കാര്യമാണ് അതിലും രസം. ഉത്തര കര്‍ണ്ണാടകത്തിലെ ചൂടുള്ള വേനല്‍ രാത്രിയില്‍, ഇരുപതു പേരുറങ്ങുന്ന ഹോസ്റ്റല്‍ മുറിയില്‍ മൂന്നു പുതപ്പുകള്‍ക്കുള്ളില്‍ വിയര്‍ത്തു കുളിച്ചു വിളിക്കുന്ന അവളുടെ ത്യാഗം ! - ഹോ! ഇതാണ് സ്നേഹം !
ഒരുപാടു പറഞ്ഞു. പറയാന്‍ കരുതിയതൊന്നുമല്ല പറഞ്ഞത്. പക്ഷേ പറയേണ്ടതെല്ലാം പറഞ്ഞു. പറയരുതാത്തതും പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. എന്തു സ്വാതന്ത്ര്യം ? എന്തൊരു തുറവി? ഏഴു മണിക്കൂറുകള്‍ ഏഴു യുഗങ്ങള്‍ പോലെ. കൊതി തീരാതെ, മതി വരാതെ കാലത്ത് ആറു മണിക്ക് ഗുഡ്നൈറ്റ് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. അങ്ങേത്തലക്കല്‍ അവള് ചാഞ്ഞുറങ്ങി. പറഞ്ഞതൊക്കെ ഒന്നോര്‍ത്തെുക്കാന്‍ ഞാന്‍ നോക്കി. ഒന്നും കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. പക്ഷേ ഒരുപാടു പറഞ്ഞു. അമ്പാനി മക്കളുടെ അകമഴിഞ്ഞ സേവനത്തെ വീണ്ടും നന്ദിയോടെ ഓര്‍ത്തുകൊണ്ട് രാവിലെ വാതില്‍ തുറന്നപ്പോഴാണറിഞ്ഞത് അമ്മ മരിച്ചിരിക്കുന്നു! ! ! തൊട്ടപ്പുറത്തെ മുറിയില്‍. ഉള്ളിലൊരു ആളല്‍!! ''ദൈവമേ എത്ര പ്രാവശ്യം എന്നെ വിളിച്ചു കാണും??'' -- മുറിയിലെ ഹെലികോപ്ടറപ്പോഴും ലാന്‍ഡ് ചെയ്തിരുന്നില്ല.

ശക്തം !! അപ്രതീക്ഷിതം..
ReplyDeleteഒരു ഞെട്ടല്‍..ഒരു ആന്തല് !!
നന്നായിരിക്കുന്നു
ReplyDeleteനൈമിഷിക സുഖങ്ങൾക്ക് വേണ്ടി യാഥാർത്ഥ്യത്തെ മറന്ന് ജീവിക്കുന്ന മനുഷ്യർ - ആശയം പഴയതാണെങ്കിലും പറഞ്ഞ രീതിയിൽ പുതുമ നില നിർത്തി നിധിൻ - ആശംസകൾ
ReplyDelete