Friday, 15 March 2013
ഫാക്ടറികള്‍ പൂക്കുമ്പോള്‍....!
ഫാക്ടറി മടുത്തു. ഞാനുമൊരു മെഷീനാകുന്നുവെന്ന ഭീതി. യന്ത്രങ്ങള്‍ക്കു വികാരങ്ങളുണ്ടാകുമോ? സന്തോഷങ്ങളുണ്ടാകുമോ? വികാരങ്ങളുണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്? പ്രവര്‍ത്തിക്കുന്നില്ലേ..അതാണു പ്രധാനം. അവര്‍ തേങ്ങിയാലെന്ത് ഞെരുങ്ങിയാലെന്ത്? നമുക്ക് ഔട്പുട്ടാണ് വേണ്ടത്. പല്‍ചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടിരിക്കും. പ്ലേറ്റുകളും റീലുകളും കറങ്ങിക്കൊണ്ടടേയിരിക്കും. നിര്‍വികാരതകള്‍ തളം കെട്ടി നില്‍ക്കുന്ന സമുച്ചയങ്ങളെ നമുക്കു സിസ്റ്റങ്ങളെന്നു വിളിക്കാം. ഞാനും നീയും വലിയൊരു സിസ്റ്റത്തിലെ ചങ്ങലക്കണ്ണികള്‍. ബന്ധങ്ങളില്ല. ബഹളങ്ങളാണിവിടെ. ആത്മാര്‍ത്ഥതയില്ല. അഭിനയങ്ങളാണെല്ലാം. ഫാക്ടറിയൊച്ച പ്രകമ്പനം കൊള്ളുന്ന കോട്ടേഴ്സിലെ ഒറ്റക്കൂരയ്ക്കു കീഴില്‍ ഒരു വാക്കു മിണ്ടാതെ (പാഴ്വാക്കുകള്‍ക്ക് exception) ജീവശ്ശവങ്ങളായി ഒന്നാമാണ്ടു തികച്ചതിന്‍റെ പിറ്റേന്നാണ് അവളോടു പറയാതെ ഇറങ്ങിത്തിരിച്ചത്.
ഉപ്പുവെള്ളം തിരയടിച്ച ബീച്ചില്‍ സായിപ്പിനെയും മദാമ്മയെയും നോക്കി മലര്‍ന്നു കിടന്നു. തിമര്‍ത്തു കുളിച്ചു. കടല്‍ വെള്ളം കുടിച്ചും തുപ്പിയും മൂത്രമൊഴിച്ചും കാലഭേദങ്ങളറിയാതത്ത ഒരു മന്ദിച്ച കുഞ്ഞിനെപ്പോലെ ആ നീലവെള്ളത്തില്‍ ഒഴുകിത്തുടിച്ചു. കോവളത്തെ അവസാന സഞ്ചാരിയും പിന്‍വലിഞ്ഞു കഴിഞ്ഞപ്പോള്‍ ...ലൈറ്റ് ഹൗസില്‍ നിന്നും വന്ന വലിയ വട്ടമുള്ള വെട്ടം എനിക്കായി മാത്രം വലയം തീര്‍ത്തപ്പോള്‍...ഗാര്‍ഡിന്‍റെ നീണ്ട വിസിലടിയൊച്ച അസഹ്യമായപ്പോള്‍ എനിക്കു മനസിലായി ഞാനിവിടുന്നും പോകാറായിരിക്കുന്നു.
ഒരു ഗണത്തിലും പെടാത്ത ഗണങ്ങള്‍ക്കായുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റും നീങ്ങിത്തുടങ്ങി. ഓടയലച്ചകത്തു കയറുമ്പോഴും ബോഗിക്കുള്ളിലെ അപരിചിതരുടെ പൊതു അപരിചിതനായി അവര്‍ എന്നെ പകപ്പോടെ നോക്കി. ഒരു ബോഗിയില്‍ നിന്നും മറ്റൊന്നിലേക്ക്..കയറിയതു മുതല്‍ തുടങ്ങിയ നടത്തത്തിന് ഒരിടത്തും എനിക്കായി ഒരു സ്പെയ്സ് കണ്ടെത്തിത്തരാനായില്ല. ചലിക്കുന്ന ആള്‍ക്കൂട്ടത്തിലും എനിക്കെന്നു പറയാന്‍ ഒരിടമില്ല. നടത്തം മടുത്തപ്പോള്‍ അടുത്ത സ്റ്റേഷനെത്തി. ഇരുട്ടു കനച്ച ആ ചെറു സ്റ്റേഷനിലെ ഒഴിഞ്ഞ ബഞ്ചിന്‍റെ മൂലയില്‍ കൊതുകടിയേറ്റ് ഇരുന്നും ചൊറിഞ്ഞും നേരം കുറേപ്പോയി. ആ വഴി ട്രെയിനുകളും പലതുപോയി.
രാത്രിയിലെപ്പഴോ കണ്‍തുറന്നപ്പോള്‍ ഇരുളില്‍ നിന്നു മൂന്നുകാലുകള്‍ വേച്ചു നടന്നു വരുന്നു. അതില്‍ രണ്ടു കാലുകളും സ്ട്രെച്ചസുകളാണെന്നു മനസിലായി വന്നപ്പോള്‍ അയാളെന്നെ തിരിഞ്ഞു നോക്കി, എന്‍റെ കൂടെപ്പോരുന്നോ...? ടിക്കറ്റെടുക്കേണ്ട...എന്‍റേതു രണ്ടു പേര്‍ക്കുള്ള പാസ്സാ.. ''മനസിലായില്ല ''ചാരുബഞ്ചില്‍ നിന്നെണീറ്റ് അയാളുടെ മുഷിഞ്ഞ താടിയോടു അടുത്തു നിന്നു കനത്തില്‍ ഞാന്‍ ചോദിച്ചു. ''ഞാനൊരു വികലാംഗനാ..ഞങ്ങള്‍ക്കുമാത്രമായി ട്രെയിനില്‍ ഒരു കോച്ചുണ്ട്-ഡിസേബിള്‍ കോച്ച്. കയറാനും ഇറങ്ങാനും ഒരു സഹായിയെ കൂടെക്കൂട്ടാം.''
''പോരുന്നോ ഒരു സഹായിയായി? '' ടിക്കറ്റെടുക്കണ്ട. '' ടിക്കറ്റു ഞാനെടുത്തു .എന്നാലും വരാം. ''. സ്ട്രെച്ചസുകള്‍ രണ്ടും വാങ്ങിവച്ചിട്ട് എന്‍റെ കയ്യില്‍ ഞാനയാളെ അകത്തേക്കു കോരിയെടുത്തു. മുരളുന്ന തേനീച്ചക്കൂടുപോലുള്ള ജനറല്‍ കമ്പാര്‍ട്മെന്‍റുകളില്‍ നിന്നു വ്യത്യസ്തമായി വിശാലമായ ട്രെയിനിന്‍റെ ആ അവസാന ബോഗിയില്‍ ഞാന്‍ എനിക്കായി ഒരു സ്പെയ്സു കണ്ടെത്തി. എതിരെ ഒരു അന്ധന്‍, വലത്തൊരു മുടന്തന്‍..മുകളിലൊരു ഒറ്റക്കയ്യന്‍...അവര്‍ക്കു നടുവില്‍ എവിടെയാണ് വൈകല്യമെന്നറിയാത്ത ഞാനും.
അരികില്‍ എന്‍റെ മുക്കാലന്‍ ഹനീഫ ഹൃദയം തുറന്നു തുടങ്ങി. ഒരു കോഴിക്കോടന്‍ മുസ്ലീമിന്‍റേതല്ല തെളിമയുള്ള ഈ മലയാളം എന്ന സംശത്തിനു വിരാമമിട്ടു കൊണ്ടു അയാള്‍ പറഞ്ഞു- ഞാനൊരു സിംഹളന്‍....ഇരുപത്തഞ്ചാം വയസില്‍ കച്ചവടാവശ്യത്തിനായി ശ്രീലങ്കയില്‍ നിന്നു മംഗലാപുരത്തു വന്നതാണ്. ഇതു പോലൊരു ട്രെയിന്‍ യാത്രയില്‍ കൈയിലുള്ളതെല്ലാം പോക്കറ്റടിച്ചു പോയി. പിന്നെ ജന്മ നാടു കണ്ടിട്ടില്ല. ഇവിടെക്കൂടി. ഭാഷയറിയാന്‍ പാടില്ലാത്തവനെ തെറി കൊണ്ടഭിഷേകം ചൊരിഞ്ഞ ഈ നാട്ടില്‍ പണിയെടുത്തു തുടങ്ങി. അറിയാവുന്ന പണി കച്ചവടമാണ്. അന്നുമുതലുള്ള ട്രെയിന്‍ യാത്രകള്‍ ഇന്നും നിലച്ചിട്ടില്ല. തന്നതും കൊണ്ടു പോയതുമെല്ലാം തീവണ്ടി യാത്രകള്‍ തന്നെയാണ്. അന്യനാട്ടുകാരന് പെണ്ണു തന്നതും ഒരു യാത്ര. അരുമയായ പെണ്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതും തിങ്ങി ഞെരുങ്ങിയ ഒരു തീവണ്ടി യാത്രയില്‍. ..ഒടുവില്‍ പെരുകിപ്പായുന്ന ഇതിന്‍റെ പതിനായിരം ചക്രങ്ങള്‍ വലിച്ചുടക്കിക്കൊണ്ടു പോയത് എന്‍റെയീ കാലാ... അറ്റുപോയ കാലു പൊക്കിക്കാണിച്ചു കൊണ്ടു ഹനീഫ വിങ്ങി. ''അതോടെ ഞൊനൊരു ബോഗി മൊത്തത്തില്‍ അങ്ങു വാങ്ങിയെടോ...'' പിന്നെ ഡിസേബിള്‍ കോച്ചിലായി യാത്ര. കഴിഞ്ഞ യാത്രയില്‍ ഒരു സാഹായിയെ കൂടെക്കൂട്ടി. ഒരുറക്കം കഴിഞ്ഞപ്പോള്‍ സഹായി പോയി. കൂടെ വീടു പണിക്കു കരുതിയ പതിനായിരം രൂപയും മൊബൈലും.
എന്നിട്ടുമിയാള്‍ക്കു മടുക്കുന്നില്ലേ ...പിന്നെയും ട്രെയിനിന്‍റെ താളത്തിനൊത്ത്..എഞ്ചിന്‍റെ അലര്‍ച്ചയ്ക്കൊത്ത്...എന്‍റെ തോളില്‍ ഇളകിയുറങ്ങി യാത്ര ചെയ്യുന്നു. കൈപിടിച്ചിറക്കാന്‍ കോഴിക്കോടു സ്റ്റേഷനില്‍ ഇന്നു വെളുപ്പിനും ഐഷയുണ്ടാകുമെന്നുള്ള പ്രതീക്ഷ മാത്രം. എന്‍റെ കൈയില്‍ ഉറങ്ങാന്‍ നേരം പിടിക്കാനേല്‍പ്പിച്ചത് വീണ്ടും വീടു പണിക്കു കണ്ടെത്തിയ ഇരുപതിനായിരം രൂപയാണെന്നറിഞ്ഞപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞൊഴുകി. കെട്ടിപ്പൊക്കാനുള്ളതു പോലും കണ്ടുമുട്ടുന്നവനെ വിശ്വസിച്ചേല്പ്പിച്ച്, ബദ്ധപ്പാടുകളില്‍ പോലും ബാദ്ധ്യതയില്ലാതെ ചാഞ്ഞുറങ്ങി അയാള്‍ പിന്നെയും യാത്ര തുടര്‍ന്നു. ആ ഉറക്കമുണര്‍ത്താതെ, ഒരു മൊബൈല്‍ നമ്പറുപോലും വാങ്ങാതെ..അയാളള്‍ തന്ന വെളിപാടുകളും പേറി ട്രെയിനിന്‍റെ അവസാന ബോഗിയില്‍ നിന്നും ഞാനിറങ്ങി.
ഗെയിറ്റു തുറന്ന് അകത്തു കയറുമ്പോഴും പകലിനു തെളിച്ചം പുരണ്ടതേയുള്ളൂ. ഫാക്ടറിയൊച്ചകള്‍ നിലച്ചിട്ടില്ല. പക്ഷേ മെഷീനുകളില്‍ നിന്നു ഞെരക്കങ്ങളില്ല..പല്‍ചക്രങ്ങളില്‍ നിന്നു തേങ്ങളുകളില്ല...അവര്‍ തമാശുകള്‍ പറയുന്നു. ആര്‍ത്തുചിരിക്കുന്ന ചിരിയൊച്ചകള്‍... ഫാക്ടറിയുടെ പുകതുപ്പുന്ന കോട്ടേഴ്സിലെ വരാന്തയില്‍ അവള്‍ പുതിയയിനം ഓര്‍ക്കിഡുകള്‍ തൂക്കുന്നു. ദേ നോക്കിയേ...ഇതു പലതരമുണ്ട്...അത് ഡോ ഓര്‍ക്കിഡ്...ഇതു സോണിയ..അത് ഡാന്‍സിംഗ് ഗേള്‍ കണ്ടോ അതിനുള്ളിലെ സുന്ദരിപ്പെണ്ണിനെ...പിന്നെ ഇവന്‍ സ്പൈഡര്‍ ഓര്‍ക്കിഡ്...അവള്‍ വാചാലയായി...ദേ.. ഇതാണ് ചെല്ലക്ക് റെഡ്...പിന്നെയിത്.....
Subscribe to:
Post Comments (Atom)

No comments:
Post a Comment