Tuesday, 19 November 2013

നിഴല്‍

*പ്രഭാതം*

വരവ് ഗംഭീരമായിരുന്നു...എന്തൊരു കഴിവാണവന്?
എന്തൊരു മിഴിവാണവന്...?
ക്രിസ്തു മുറിപ്പാടുകളും പേറി ഗ്രാമവീഥിയിലേക്കിറങ്ങി വന്നപോലെ
നമ്മളേക്കാളൊക്കെ എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന രൂപം?

*മദ്ധ്യാഹ്നം*

കെട്ടിപ്പൊക്കിയതൊക്കെയും തകര്‍ന്നടിഞ്ഞു!
എല്ലാം വെറുതെയായിരുന്നു..ഏച്ചുകെട്ടിയ പുറം പൂച്ചുകള്‍!
നമ്മളാക്കാള്‍ അധമന്‍!..അതിലുമെത്രയോ ഹീനന്‍..
എന്നിട്ടും ഇടയനാണെന്നു പറയുന്നു.
ഇടയന്‍റെ വടിയുടെ നിഴലിനേക്കാള്‍ താഴ്ന്നവന്‍

*സായാഹ്നം*

തെറ്റിപ്പോയി ചങ്ങാതീ, വേദനയോടെ പറയട്ടെ നമ്മള്‍ തെറ്റിദ്ധരിച്ചു!
എന്നിട്ടുമാ മനുഷ്യന്‍ ജീവിച്ചു..അല്ല അതിജീവിച്ചു.
അദ്ദേഹമായിരുന്നു ശരി..എന്തൊരു വലിപ്പമാണാ മനുഷ്യന്..
എന്തുമാത്രം നീളുന്നു ആ കൈകള്‍..ഉന്നതന്‍!

*രാത്രി*

അദ്ദേഹം നമ്മെപ്പോലെ തന്നെ...
ആറടിമാത്രം വലിപ്പം..കൂടുതലുമില്ല കുറവുമില്ല
അഭൗമിക കണ്ണുകളെന്നു നാം പറഞ്ഞു.
എവിടെ? അതടഞ്ഞുതന്നെ പോയി.

*അയാള്‍*

ആരാരാറിഞ്ഞു?
ആരുടെയോ മേല്‍ വെളിച്ചം തട്ടിത്തെറിച്ചു വീണൊരു
നിഴല്‍ മാത്രമായിരുന്നു ഞാനെന്ന്?
അവനോ മാംസരൂപിയായ മനുഷ്യനും
അരൂപിയായ ദൈവവും!

No comments:

Post a Comment