Saturday, 21 September 2013

പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്...

വെളുപ്പ് വെറുപ്പാണ്, കാണുന്നതേ അറപ്പാണ്, കാരണം എന്‍റെ പള്ളിക്കൂടത്തിന്‍റെ നിറം വെളുപ്പാണ്. എല്ലാ ഫോര്‍മാലിറ്റികളും വെളുപ്പിലാണ്. വൈറ്റ് കോളര്‍ ജോലികള്‍ അലര്‍ജിയാണ്. ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു കാണിച്ചു വെളുപ്പില്‍ എല്ലാം പൊതിഞ്ഞു നിര്‍ത്തിയാല്‍ വല്ലാത്ത ബഹുമാനമാണ്, അത് സ്റ്റാന്‍ഡേര്‍ഡാണ്. അലമ്പ്. മടുത്തു.

പ്രിയം ഇപ്പോള്‍ ചുവപ്പിനോടാണ്. ചോരപോലത്തെ ചുവപ്പ്. ചുവന്ന ജേഴ്സിയുള്ള ഫുട്ബോള്‍ ടീമുകള്‍ പ്രിയം. ഇടുന്ന ടീ ഷര്‍ട്ടുകള്‍ ചുവപ്പ്. ചുവന്ന മുടിയുള്ള പെണ്‍കുട്ടിയോടു പ്രണയം. വെളുത്ത പെയിന്‍റിനെ പൊളിച്ചടുക്കിക്കൊണ്ടു മുറി മൊത്തം ചുവപ്പടിച്ചു, ഒറ്റക്ക്. എന്തൊരു സന്തോഷം ..എന്തൊരു യുവത്വം. ജീവനുള്ള യുവത്വത്തിന്‍റെ നിറം ചുവപ്പാണ്.

നിറങ്ങള്‍ ജീവിതത്തിന്‍റെ ഭാഗദേയം നിര്‍ണയിക്കുന്ന സിനിമയാണത്- Bianca come il latte Rossa come il sangue.മലയാളത്തില്‍ പറഞ്ഞാല്‍ പാലുപോലെ വെളുപ്പ്, ചോരപോലെ ചുവപ്പ്... .ഇതുവരെ കണ്ട ഇറ്റാലിയന്‍ സിനിമകളില്‍ തീരുന്നവരെ ത്രില്ലടിച്ചിരുന്നു കണ്ട പടം. കാരണം ആകമാനം യുവത്വമാണതില്‍. വല്ലാത്ത ചില ധ്വനികള്‍ പേരില്‍ തന്നെ തുടങ്ങുന്നു. എന്നാല്‍ വലിയ കാര്യമൊന്നുമില്ല. ഒരു ത്രികോണപ്രണയത്തിന്‍റെ കഥ തന്നെ..പക്ഷേ വല്ലാത്തൊരു ആഴമുണ്ടതിന്.

ആദ്യത്തെ പാരഗ്രാഫ് കഥാനായകന്‍റെ ചിന്തയാണ്. വെളുപ്പിനോടു കലഹിച്ച് മുറി ചുവപ്പിച്ചു കൊണ്ട് അവന്‍ കഥ തുടങ്ങുന്നു. ചുവപ്പിനെ പ്രണയിച്ചു തുടങ്ങിയ സ്കൂളിലെ ആദ്യ ദിനം തന്നെ ഒരു ചുവന്ന മുടിക്കാരിയെ അവന്‍ വല്ലാതെ മോഹിച്ചു. പ്രണയം പറയാന്‍ ചങ്കുറപ്പു പോര. നിറത്തിലെ ശാലിനിയെ പ്പോലെ കൂടെ ഒരു കൂട്ടികാരിയുണ്ടെപ്പോഴും- സില്‍വിയ. ഒടുക്കം അവള്‍ സഹായത്തിനെത്തുന്നു. അവളുടെ(ബിയാട്രിച്ച) മൊബൈല്‍ നമ്പര്‍ സില്‍വിയ ഒപ്പിച്ചു കൊടുക്കുന്നു. ആദ്യത്തെ പ്രണയമെസേജിനു മറുപടിയില്ലാതായപ്പോള്‍, അവള്‍ വരാന്‍ സാധ്യതയുള്ള തീയറ്ററില്‍ സിനിമക്കു ടിക്കറ്റെടുത്തു കൊടുത്തു സില്‍വിയ. സംഭവം സക്സ്സസ്. ഒന്നു മിണ്ടാനായി. നാളെ ക്ലാസില്‍ കാണുമ്പോള്‍ സംസാരിക്കാം എന്നു മാത്രമാണ് അവള്‍ പറഞ്ഞത്. പിന്നെ നാളെയൊന്നു നേരം വെളുപ്പിക്കാന്‍ എല്ലാ ന്യൂജനറേഷന്‍ നായകന്മാരെയും പോലെ തന്നെയും നമ്മുടെ നായകനും പരാക്രമം.

ബിയാട്രിച്ചയെ കാത്തു നിന്ന ലിയോയുടെ പക്കല്‍ ദുരന്ത വാര്‍ത്തയുമായാണ് സില്‍വിയ വരുന്നത്. അവള്‍ വരില്ല. ഗുരുതരമായ രോഗത്തിനടിപ്പെട്ട് ആശുപത്രിയിലാണ്. ലോകം മൊത്തം തലകീഴായപോലെ..എല്ലാവരെയും തട്ടിത്തെറിപ്പിച്ച് അനുവാദമില്ലാത്ത ഐസി റൂമില്‍ അവന്‍ പരതിയിട്ടും തന്‍റെ ചുവന്നമുടിക്കാരി മാത്രമില്ല. പിന്നെയാണ് മനസിലായത് ചുരുണ്ടുകൂടി അവശതയില്‍ കിടക്കുന്ന ആ മൊട്ടത്തലക്കാരിയാണ് സില്‍വിയയെന്ന്. ചുവന്ന് ചുരുണ്ടതവളുടെ വെപ്പുമുടിയായിരുന്നുവെന്നും. നിറങ്ങള്‍ വീണ്ടും വേഷമാടുന്നു ജീവിതത്തില്‍...

പിന്നെ പ്രണയം അഗ്നിപോലെ പടരുകയാണ്. അവളെ വീണ്ടെടുക്കാന്‍ അവന്‍ എന്തും ചെയ്യാന്‍ ഒരുക്കം. വെളുത്ത രക്താണുക്കളുടെ കുറവാണ് അവള്‍ക്ക് ശരീരത്തില്‍.
---ശ്വേത രക്തം---
വീണ്ടും വല്ലാത്ത വൈരുദ്ധ്യങ്ങള്‍. ചുവപ്പ് കണ്ട് പ്രണയിച്ച പെണ്ണിന് ചുവന്നചോരയില്‍ വെളുപ്പില്ലെന്ന്...അവന് തലയില്‍ രക്തം തിളക്കാന്‍ തുടങ്ങി...കണ്ണില്‍ വെള്ളപ്പ് മാത്രം. എന്തു ചെയ്യണമെന്നറിയില്ല..പ്രാന്തുപിടിച്ചവനെപ്പോലെ വീണ്ടും മുറിയില്‍ ചുവപ്പിനുമീതെ വെള്ള കോരിയൊഴിക്കുന്നു. അതിനിടയില്‍ അവനറിയുന്നു ബിയാട്രയുടെ നമ്പറിനു പകരം സില്‍വിയ കൊടുത്തത് സ്വന്തം നമ്പര്‍ തന്നെയായിരുന്നു. അത് സില്‍വിയക്കു ലിയയോടുണ്ടായിരുന്ന സ്വകാര്യ പ്രണയം. സില്‍വിയയും ലിയോയും ഒന്നിച്ചിരിക്കാറുണ്ടായിരുന്ന ചാരുബഞ്ചിനു തീയിട്ടു കൊണ്ടാണ് സില്‍വിയയോടുള്ള കലിപ്പ് അവന്‍ തീര്‍ത്തത്.

ഇതിനിടയില്‍ യുവത്വത്തിന്‍റെ ആത്മാവറിഞ്ഞ അധ്യാപകന്‍ ക്ലാസിലെത്തുന്നു. ലിയോയെയും സില്‍വിയയെയും അയാള്‍ മനസിലാക്കുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ലാലിനെപ്പോലെ, താരേസമീന്‍ പറിലെ അമീര്‍ഖാനേപ്പോലെ...കുറേ അദ്ധ്യാപന ശൈലികള്‍ അയാള്‍ തിരുത്തിക്കുറിക്കുന്നുണ്ട്. ത്രീ ഇഡിയറ്റ്സിലേതിനു സമാനമായ ആശയങ്ങളും .പ്രണയം പൊള്ലുന്ന സില്‍വിയയുടെയും ലിയോയുടെയും ക്ലാസില്‍ അയാള്‍ പഠിപ്പിക്കുന്നത് ദാന്തേയുടെ പ്രണയം. തന്‍റെ ചോരയും, നട്ടെല്ലില്‍ നിന്ന് ഊറ്റിയെടുക്കുന്ന മജ്ജയും വരെ ബിയാട്രിച്ചക്കു നല്കുന്നു ലിയോ. ക്ലാസിനു പകരം നിത്യവും അവളുടെ വീട്ടില്‍ ചെന്ന് പാട്ടുപാടിയും നൃത്തമാടിയും കോമാളിത്തരം കാട്ടിയും അവളെ സന്തോഷിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഒടുക്കം തന്‍റെ ഡാഡിയുടെ വീട്ടിലേക്കു ബിയാട്രിച്ച മടങ്ങിപ്പോകുന്നു. ദിനവും വിളിക്കാമെന്ന ഉറപ്പില്‍. അതിനുമുമ്പ് സില്‍വിയയെയും ലിയോയെയും തിരിച്ചു ചേര്‍ക്കാനും മറന്നില്ല ബിയാട്ര. ഒടുവില്‍ ബിയാട്ര മരിക്കുമ്പോള്‍ ലിയോ സില്‍വിയയുമായുള്ള സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. പിന്നെയയാളുടെ മുമ്പില്‍ എല്ലാ നിറങ്ങളും ഭാവഭേദമെന്യേ നിറഞ്ഞു നില്‍ക്കുന്നു. കാരണം അയാളിപ്പോള്‍ നിറങ്ങള്‍ക്ക് അതീതനാണ്.....

ചുവപ്പും വെളുപ്പും എല്ലാ ജീവിതങ്ങളിലുമുണ്ട്. ചോരയും തണുപ്പും തിണര്‍പ്പും ശാന്തതയും മാറിമാറി പകര്‍ന്നാടുന്നു. പക്ഷേ ഈ ചോരയും ശ്വേതവുമൊക്കെ നാമിത്തിരി വാരിപ്പൂശുക തന്നെവേണം നിറങ്ങള്‍ക്കതീതമായ മാനവീകതയിലേക്കെത്താന്‍ ..അതാണ് ജീവിതം...നിറങ്ങളും അര്‍ത്ഥങ്ങളും കൊണ്ടുമാത്രമല്ല..മോദോ ബാന്‍ഡിന്‍റെ...മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ജാക്കോമോ കംമ്പോത്തിയുടെ സംവിധാന മികവുകൊണ്ടും കളര്‍ഫുള്ലാണ് ചിത്രം...ഒരു നല്ല യൂത്തന്‍ പടം

http://www.youtube.com/watch?v=d_PMhFuEnu0
 — 

No comments:

Post a Comment