Wednesday, 4 September 2013

ഒരു ചൊറിക്കഥ

ഇതൊരു ചൊറിക്കഥയല്ല കുരുക്കഥയാണ് .ഇതിനെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.കുറേ ആലോചിച്ചു. ഒരു കുരുക്കഥയെന്നോ...ഒരു കുരു ഉണ്ടാക്കിയ കഥയെന്നോ...കുരുവോര്‍മ്മയെന്നോ...പിന്നെയും പേരുകള്‍ തികട്ടി വരുന്നു...നൊമ്പരക്കുരുക്കള്‍, ഒരു കുരുക്കള്‍ ഗാഥ, കറുത്ത കുരു ചുവന്ന മുഖം തവിട്ടു നഖം, ഒളിപ്പോര്...എന്തെക്കൊയായാലും കുരുവാണ് താരം. ഇത്കുരുവിന്‍റെ മാത്രം കഥയല്ല, കുരുപൊട്ടിക്കുന്നവരുടെയും.പൊട്ടിക്കപ്പെടുന്നവരുടെയും കൂടിയാണ്. കുരുക്കളെ പ്രണയിക്കുന്നൊരാള്‍...മലയാള സാഹിത്യത്തില്‍ ഇതുവരെ ആരും പ്രതിപാദിക്കാന്‍ ധൈര്യപ്പെടാത്ത കഥാതന്തു കിട്ടിയതിന്‍റെ അവകാശവാദത്തോടെ..അതു തരുന്ന വല്ലാത്ത അഹങ്കാരത്തോടെ കഥ തുടങ്ങട്ടെ.

  മുഖത്ത്, തോളത്ത്, മുതുകത്ത് ( തത്കാലം അത്രയും മതി) ജനിക്കുന്ന ഏതൊരു കുരുവും അയാളുടെ പ്രാണനോളം വിലപ്പെട്ടതാണ്. മുഴുത്ത് പഴുത്ത് പാകമാകുന്നതുവരെ തൊട്ടു തലോടി അയാള്‍ കാത്തിരിക്കും.  അതിന്‍റെ സ്വാഭാവിക വളര്‍ച്ചയെ ഒരല്പവും മുറിവേല്‍പ്പിക്കാതെ. അയാള്‍ ഉണ്ണുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യും കുരുവോര്‍മ്മയോടെ. കൈവളര്‍ന്ന് കാല്‍വളര്‍ന്ന് ഓടിക്കളിക്കാറാവുന്ന കൊച്ചു കുഞ്ഞിനെയെന്ന പോലെ കണ്ണാടി മുമ്പില്‍ അതിനെ നോക്കിയയാള്‍  തപസിരിക്കും. കുരു വളര്‍ന്ന് പാകമെത്തിയാല്‍ പിന്നെ അയാള്‍ക്കതു വിളവെടുപ്പുകാലമാണ്. കുത്തി കൈത്തഴക്കം വന്ന കൈവിരലുകളാല്‍ ഓരോ കുരുവിനെയും കുത്തുമ്പോള്‍( അയാള്‍ക്കത് ചുംബനമാണ്) ഉത്ഥതരായി പുറത്തുവരുന്ന പുട്ടു കുറ്റികളെ കാണുന്നതാണ് അയാളുടെ നിര്‍വൃതി. ആ നിമിഷം..അതു തരുന്ന സുഖം..അതിനു വേണ്ടിയാണ് അയാളുടെ കാത്തിരിപ്പത്രയും. കറുത്ത പാടുകള്‍ പടര്‍ന്നു കേറുന്ന അയാളുടെ മുഖത്തു നോക്കി അമ്മ പറഞ്ഞു, ''മോനേ കറുത്തു കരിവാളിക്കുന്നത് കാണുന്നില്ലേ നിന്‍റെ മുഖം..നിര്‍ത്ത്''. അപ്പന്‍ പറഞ്ഞു ''കുത്തടാ കുത്ത്. ഓരോ കുത്തും ഓരോ പാടായി..ഒടുക്കം നിന്‍റെ മോന്ത ഒരു കരിപ്പാടമായാലും പഠിക്കില്ല നീ''. ആരു കേള്‍ക്കാന്‍ അയാള്‍ക്കു നോ..വ്യാകുലം. മങ്ങിക്കൊണ്ടിരിക്കുന്ന സ്വന്തം മുഖകാന്തിയേക്കാളും വലുതാണ് അയാള്‍ക്ക് കുരു തരുന്ന സുഖം...കുത്തു തരുന്ന തരിപ്പ്. കുരുക്കള്‍ കുത്തുകളായി. കുത്തുകള്‍ പാടുകളായി .ഒരു ഡോട്ട് ഷെയ്ഡഡ് പോര്‍ട്രയിറ്റ് പോലെ അയാളുടെ മുഖം വിളങ്ങിനിന്നു. സ്വന്തം കുരുക്കളെപ്പോലെ തന്നെ മറ്റുള്ളവരുടെ കുരുക്കളെയും അയാള്‍ പ്രണയിച്ചു. ആത്മാര്‍ത്ഥമായി തന്നെ. പക്ഷേആരു നിന്നു തരാന്‍. പൊട്ടിക്കാന്‍ നിന്നു തരുന്നവരെ അയാള്‍ സ്നേഹിച്ചു. വൈദഗ്ദ്യത്തോടെ അയാള്‍ പൊട്ടിക്കുന്നതവര്‍ നോക്കിനിന്നു .ഓരോ കുരുവിന്‍റെയും വലിപ്പം, പ്രായം, പ്രകൃതം, സ്വഭാവം എല്ലാം അയാള്‍ക്കറിയാം ഒരു മരം കണ്ടാല്‍ കാതലറിയാവുന്ന ആശാരിയെപ്പോലെ. ഇനി കഥയുടെ ട്വിസ്റ്റ്.
                    
  പാകമായെന്നു വീട്ടുകാര്‍ക്കു തോന്നിയപ്പോള്‍ കുരുക്കള്‍ (അയാള്‍) പെണ്ണു കെട്ടി. അയാള്‍ ഒന്നേ പ്രാര്‍ത്ഥിച്ചുള്ളു. ദൈവമേ വന്നു കേറുന്ന പെണ്ണിന്‍റെ മുഖത്തും മുതുകത്തും എണ്ണം പറഞ്ഞു കുരുക്കളുണ്ടാകണമേ..പെണ്ണു വന്നു. അയാള്‍ പ്രതീക്ഷിച്ചത്രയും ഉണ്ടായില്ലെങ്കിലും അയാള്‍ക്ക് അത്യാവശ്യത്തിനുള്ളതുണ്ടായിരുന്നു. ആദ്യമൊക്കെ അവള്‍ക്കും അതൊരു ഹരമായിരുന്നു. സന്തോഷത്തോടെ നിന്നു കൊടുത്തു. പിന്നീടെപ്പൊഴോ കുരുപൊട്ടക്കാന്‍ വേണ്ടി മാത്രം തന്‍റെ അടുത്തു പറ്റിക്കൂടുന്ന ഭര്‍ത്താവിനെ കാണുന്നതേ അവള്‍ക്കു കുരുപൊട്ടലായപ്പോള്‍ നെഴ്സിംഗ് പഠിച്ച അവളങ്ങുപോയി. ഇംഗ്ലണ്ടിലേക്ക്....അയാള്‍ ഏകനായി...അയാളും അയാളുടെ കുരുക്കളും തനിച്ചായി.
              
ഏഴാം കടലിനക്കരെ അവള്‍ രണ്ടാഴ്ച പിന്നിട്ടു. പതിയെ അവളുടെ  മുഖത്തും മുതുകത്തും പുതിയ കുരുക്കള്‍ പൊങ്ങി. അന്നൊരു വൈകുന്നേരം അവള്‍ കണ്ണാടിയില്‍ നോക്കി. തരിച്ചു നില്‍ക്കുന്ന കുരുക്കള്‍..തഴുകാനും തലോടാനും ഓമനിക്കാനും ആരുമില്ലാതെ .കഴുത്തിലൂടെ കവിളിലൂടെ അവള്‍ അതിനെ തഴുകി....അവളുടെ കണ്ണു നിറഞ്ഞൊഴുകി. ഈ കുരുക്കള്‍...ഇതു  നിനക്ക്..നിനക്കു മാത്രം അവകാശപ്പെട്ടത്...നിന്നെ പിരിഞ്ഞിരിക്കാന്‍ എനിക്കു വയ്യ...എന്‍റെ കുരുക്കള്‍ക്കും....പ്രാണപ്രിയാ ഞാനിതാ വരുന്നു...

( കുത്തിക്കുത്തി വീണ്ടും കുത്തി കുരുപൊട്ടിച്ചു കളിക്കുന്ന...കുരുപൊട്ടിക്കലിന്‍റെ നോവും നേരും സുഖവുമറിഞ്ഞ ഞാനുള്‍പ്പെടുന്ന ഫെയ്സ്ബുക്കിലെ എല്ലാ കമന്‍റു വീരന്മാര്‍ക്കും സമര്‍പ്പിക്കുന്നു.)

No comments:

Post a Comment